രാജ്യ തലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം രൂക്ഷം; പൊതുഗതാഗതം കൂടുതലായി ആശ്രയിക്കണമെന്ന് സര്‍ക്കാര്‍

ഡല്‍ഹി: രാജ്യ തലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം രൂക്ഷം. ശൈത്യകാലം ആരംഭിച്ചതോടെയാണ് വായു മലിനീകരണം രൂക്ഷമായത്. ഇന്ന് രേഖപ്പെടുത്തിയ വായുമലിനീകരണ സൂചിക 303 ആണ്. വായു മലിനീകരണ തോത് ഉയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ സ്റ്റേജ് 2 നടപ്പാക്കി തുടങ്ങി.

പൊതുഗതാഗതം കൂടുതലായി ആശ്രയിക്കണമെന്ന് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മെട്രോ ട്രെയിനുകളുടെ സമയ വ്യത്യാസം കുറച്ചു കൊണ്ടും സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയിരിക്കുകയാണ്. വരും ദിവസങ്ങളിലും വളരെ മോശം അവസ്ഥയില്‍ വായുമലിനീകരണ തോത് തുടരുമെന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മുന്നറിയിപ്പ്.

പൊതു ഇടങ്ങളില്‍ വാട്ടര്‍ സ്‌പ്രേ ഉപയോഗിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. എട്ടിടങ്ങളെ കൂടി പുതുതായി വായു മലിനീകരണ ഹോട്ട് സ്‌പോട്ടുകളില്‍ ഉള്‍പ്പെടുത്തി. ഡല്‍ഹിയുടെ അയല്‍ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹിമാല്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് തുടരുന്നതിനാല്‍ സ്ഥിതി ഇനിയും വഷളാകാനാണ് സാധ്യത. വായു മലിനീകരണം തടയുന്നതിനുള്ള അടിയന്തര നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.

വായു മലിനീകരണ തോത് ഉയരുന്നതില്‍ മുന്നറിയിപ്പുമായി വിദഗ്ധര്‍ രംഗത്തെത്തി. ശ്വസന, ഹൃദയ സംബന്ധമായ അസുഖമുള്ളവര്‍ ജാഗ്രത പാലിക്കണം, സര്‍ക്കാര്‍ ഇടപെടല്‍ ശക്തമാക്കണമെന്നും വിദഗ്ധര്‍ ആവശ്യപ്പെട്ടു. എല്ലാവരും നിര്‍ബന്ധമായി മാസ്‌ക് ധരിക്കണം എന്നടക്കമുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ട് വെക്കാന്‍ സാധ്യതയുണ്ട്.

Top