എയര്‍ ഇന്ത്യ പീഡനകേസ് ; അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് മനേകാ ഗാന്ധി

maneka ghandi

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ പീഡനകേസിന്റെ അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധി. എയര്‍ ഇന്ത്യയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയോടാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ആറു വര്‍ഷമായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ തന്നെ പീഡിപ്പിക്കുകയാണെന്ന് കാണിച്ച് എയര്‍ ഇന്ത്യ എയര്‍ ഹോസ്റ്റസ് ആണ് പരാതി നല്‍കിയത്. നേരത്തെ വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചിരുന്നു. കേസ് നിഷ്പക്ഷ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും തന്റെ നിരന്തരമായ പരാതികള്‍ എയര്‍ ഇന്ത്യ അധികൃതരും ആഭ്യന്തര പരാതി പരിഹാര സെല്ലും അവഗണിക്കുകയാണെന്നും കത്തില്‍ എയര്‍ഹോസ്റ്റസ് ആരോപിച്ചിരുന്നു.

തന്നെ മാത്രമല്ല, കമ്പനിയിലെ മറ്റു സ്ത്രീകളെയും പീഡിപ്പിച്ചിരുന്നെന്നും യുവതി പരാതിയില്‍ പറയുന്നു. ലൈംഗികച്ചുവയോടെ സംസാരിക്കുക, ലൈംഗിക പ്രവര്‍ത്തികളെ കുറിച്ച് പറയുക എന്നിവ അയാളുടെ സ്ഥിരം പ്രവര്‍ത്തിയാണ്. അയാളുടെ ഓഫീസിലേക്ക് ചെല്ലുന്നതിനും അയാളോടൊപ്പം വിവിധ ബാറുകളില്‍ പോകുന്നതിനും സ്ത്രീകളെ നിര്‍ബന്ധിക്കുകയും പലരും അതിന് നിര്‍ബന്ധിതരാവുകയും ചെയ്യുന്നുവെന്നും യുവതി പരാതിയില്‍ ആരോപിക്കുന്നു. പരാതിയുടെ ഒരു കോപ്പി പ്രധാനമന്ത്രിക്കും അയച്ചിരുന്നു.

പരാതി ലഭിച്ചതിനെ തുടര്‍ന്ന് വ്യോമയാന മന്ത്രി സുരേഷ് പ്രഭു മാനേജ്മെന്റിനോട് വിഷയത്തില്‍ ഉടന്‍ ഇടപെട്ട് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആവശ്യമെങ്കില്‍ വേറെ അതോറിറ്റിയെ കേസ് അന്വേഷിക്കാന്‍ നിയമിക്കാമെന്നും പ്രഭു ട്വിറ്ററിലൂടെ അറിയിച്ചു. എന്നാല്‍ മന്ത്രിയുടെ നിര്‍ദേശം കേട്ടതായിപ്പോലും എയര്‍ ഇന്ത്യ അധികൃതര്‍ ഭാവിച്ചില്ല. തുടര്‍ന്നാണ് പെണ്‍കുട്ടി മനേകാ ഗാന്ധിയെ സമീപിച്ചത്.

Top