ന്യൂഡല്‍ഹി: യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് എയര്‍ ഇന്ത്യക്ക് ഭീമമായ നഷ്ടങ്ങള്‍ക്ക് കാരണമായി എന്ന് ആരോപിക്കപ്പെടുന്ന ഇടപാടുകളെ കുറിച്ച് സി.ബി.ഐ. അന്വേഷണം.
111 വിമാനങ്ങള്‍ വാങ്ങിയത് ഉള്‍പ്പെടെ മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വിമാനങ്ങള്‍ വാങ്ങിയതും വിമാനങ്ങള്‍ വാടകയ്ക്ക് എടുത്തതും റൂട്ടുകള്‍ മാറ്റംവരുത്തിയതും എയര്‍ഇന്ത്യക്ക് കോടികളുടെ നഷ്ടം വരുത്തിയെന്നാണ് ആരോപണം. ഇടപാടുകളില്‍ തീരുമാനമെടുത്ത കാബിനറ്റ് മന്ത്രിമാര്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു നേരെയും അന്വേഷണം ഉണ്ടാകും.
2004-നും 2008-നും ഇടയ്ക്ക് എയര്‍ഇന്ത്യക്കു വേണ്ടി നടത്തിയ എല്ലാ ഇടപാടുകളും സി.ബി.ഐ. അന്വേഷിക്കണമെന്ന് കഴിഞ്ഞ ജനുവരിയില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
നിലവില്‍ 40,000 കോടിരൂപയുടെ നഷ്ടത്തിലാണ് പൊതുമേഖലാ സ്ഥാപനമായ എയര്‍ഇന്ത്യ.
അതേസമയം നഷ്ടത്തിൽ പ്രവർത്തിക്കുന്ന എയർഇന്ത്യയെ വിൽക്കുന്ന കാര്യം ആലോചനയിലുണ്ടെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കിയിരുന്നു.