എയർ ഇന്ത്യ എക്സ്പ്രസിന്റെ കേരളത്തിൽ നിന്നുള്ള ഹജ് സർവീസുകൾ ജൂൺ നാലിന് ആരംഭിക്കും

കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസ് ജൂൺ നാലിന് സർക്കാർ ഹജ് ചാർട്ടർ സർവീസുകൾ ആരംഭിക്കും. കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നാകും സർവീസ്. ഇതാദ്യമായാണ് എയർലൈൻ ഹജ് സർവീസ് നടത്തുന്നത്. കണ്ണൂരിൽ നിന്നുള്ള ആദ്യ ഹജ് വിമാനം ഇന്ത്യൻ സമയം പുലർച്ചെ 1.45ന് പുറപ്പെട്ട് പ്രാദേശിക സമയം പുലർച്ചെ 5.45 ന് ജിദ്ദയിലെത്തും. കോഴിക്കോട്ടു നിന്നുള്ള വിമാനം ഇന്ത്യന്‍ സമയം പുലർച്ചെ 4.25ന് പുറപ്പെടും. പ്രാദേശിക സമയം രാവിലെ 8.25ന് ജിദ്ദയിലെത്തും.

രണ്ടു ഘട്ടങ്ങളിലായാണ് സർക്കാർ ഹജ് ചാർട്ടറുകൾ നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോടു നിന്ന് ജിദ്ദയിലേക്ക് 44 വിമാനങ്ങളും കണ്ണൂരിൽ നിന്ന് ജിദ്ദയിലേക്ക് 13 വിമാനങ്ങളും സർവീസ് നടത്തും. 8236 ഹജ്ജ് തീർഥാടകരെ ജിദ്ദയിലെത്തിക്കും. രണ്ടാം ഘട്ടത്തിൽ മദീനയിൽ നിന്ന് കോഴിക്കോട്ടേക്ക് 44 വിമാനങ്ങളും മദീനയിൽ നിന്ന് കണ്ണൂരിലേക്ക് 13 വിമാനങ്ങളും സർവീസ് നടത്തും.

കോഴിക്കോട് രാജ്യാന്തര വിമാനത്താവളം, കണ്ണൂർ രാജ്യാന്തര വിമാനത്താവളം, ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളം, മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളം എന്നിവിടങ്ങളിൽ എയർ ഇന്ത്യ എക്സ്പ്രസ് എയർപോർട്ട് സർവീസ് ഓഫിസർമാരെയും ഹജ് കമ്മിറ്റി പ്രതിനിധികളെയും വിന്യസിച്ച് തുടർച്ചയായ സഹായവും പിന്തുണയും നൽകും.

പ്രായമായ തീർഥാടകർക്ക് അവരുടെ ബോർഡിങ് പാസുകൾ കൈവശം വയ്ക്കാൻ എയർലൈൻ കളർ കോഡുള്ള പൗച്ചുകളും എളുപ്പത്തിൽ തിരിച്ചറിയുന്നതിനും ബാഗേജ് തെറ്റായി കൈകാര്യം ചെയ്യുന്നത് തടയുന്നതിനുമായി കടും നിറമുള്ള ലഗേജ് ടാഗുകളും അവതരിപ്പിച്ചു. മദീനയിലെ തീർഥാടകരുടെ വസതികളിൽ നിന്ന് ചെക്ക് ഇൻ ബാഗുകളുടെ ശേഖരണം ഉൾപ്പെടെയുള്ള പ്രത്യേക സഹായവും ലഭ്യമാക്കും. സാധാരണയുള്ള 7 കിലോ ഹാൻഡ് ബാഗേജ് അലവൻസിനൊപ്പം രണ്ടു ഭാഗങ്ങളിലായി 40 കിലോ ബാഗേജ് അലവൻസും ലഭിക്കും.

എയർ ഇന്ത്യ എക്സ്പ്രസ് സംസം വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കും. മടക്ക ഫെറി വിമാനങ്ങളിൽ സംസം വെള്ളം എത്തിച്ച് കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ സൂക്ഷിക്കും. ഓരോ തീർഥാടകനും 5 ലീറ്റർ കാൻ സംസം വെള്ളം നൽകും. മെയ് 21 മുതൽ എയർ ഇന്ത്യ ചെന്നൈ, ജയ്പുർ വിമാനത്താവളങ്ങളിൽ നിന്ന് ഹജ് സർവീസ് നടത്തുന്നുണ്ട്. എയർ ഇന്ത്യ ജയ്പുർ, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് മദീനയിലേക്കും ജിദ്ദയിലേക്കും യഥാക്രമം 46 സർവീസുകള്‍ നടത്തും. എയർ ഇന്ത്യ എക്‌സ്പ്രസും എയർ ഇന്ത്യയും ചേർന്ന് ഏകദേശം 19,000 തീർഥാടകരെയാണ് ഹജ് കർമങ്ങള്‍ക്കായി എത്തിക്കുന്നത്.

Top