ന്യൂഡല്‍ഹി: വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി മോസ്‌കോയിലേക്ക് യാത്ര പുറപ്പെട്ട എയര്‍ ഇന്ത്യവിമാനം തിരിച്ചുവിളിച്ചു. പൈലറ്റിന് കോവിഡ് സ്ഥിരീകരിച്ചതോടെയായിരുന്നു നടപടി. ഉസ്ബകിസ്ഥാനിലെത്തിയപ്പോഴാണ് പൈലറ്റുമാരിൽ ഒരാൾക്കു കോവിഡ് സ്ഥിരീകരിച്ചതായി വിവരം ലഭിച്ചത്. ഉടന്‍ തന്നെ വിമാനം തിരിച്ചുവിളിക്കുകയായിരുന്നു.
ന്യൂഡല്‍ഹിയില്‍ നിന്നു മോസ്‌കോയിലേക്ക് പുറപ്പെട്ടതിനുശേഷമാണ് പൈലറ്റിന്റെ കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആണെന്ന റിപ്പോര്‍ട്ട് ലഭിച്ചത്. പിന്നാലെ തിരിച്ചുവരാന്‍ പൈലറ്റിന് നിര്‍ദേശം നല്‍കുകയായിരുന്നു.വിമാനത്തില്‍ യാത്രക്കാര്‍ ആരും ഉണ്ടായിരുന്നില്ല.വിമാനത്തിൽ പൈലറ്റുമാരും ജീവനക്കാരും മാത്രമാണുണ്ടായിരുന്നത്.
ഉച്ചയ്ക്ക് 12.30 ഓടെ വിമാനം ഡൽഹിയിൽ തിരിച്ചെത്തി. ജീവനക്കാരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു. ഈ വിമാനം അണുനശീകരണം നടത്തും. ഉച്ചയ്ക്കുശേഷം മറ്റൊരു വിമാനം മോസ്കോയിലേക്ക് അയയ്ക്കും. ഒട്ടേറെ റിപ്പോർട്ടുകൾ പരിശോധിക്കുന്നതിനിടയ്ക്ക് സംഭവിക്കാവുന്ന സാധാരണ തെറ്റുമാത്രമാണെന്നു അധികൃതർ വ്യക്തമാക്കി.