എയര്‍ ഇന്ത്യ ബില്‍ഡിംഗ് 2,000 കോടി രൂപയ്ക്ക് ജവഹര്‍ലാല്‍ നെഹ്‌റു പോര്‍ട് ട്രസ്റ്റ് ഏറ്റെടുത്തു

മുംബൈ: അമ്പതിനായിരം കോടിയിലേറെ രൂപ കടബാധ്യതയുളള എയര്‍ ഇന്ത്യ കടം വീട്ടാനായി പ്രശസ്തമായ എയര്‍ ഇന്ത്യ ബില്‍ഡിംഗ് വില്‍ക്കുന്നു. 2013 ല്‍ എയര്‍ ഇന്ത്യയുടെ ഹെഡ്ക്വര്‍ട്ടേഴ്‌സ് ഡല്‍ഹിയിലേക്ക് മാറ്റുന്നത് വരെ ഈ കെട്ടിടമായിരുന്നു എയര്‍ ഇന്ത്യയുടെ ആസ്ഥാനം.

എയര്‍ ഇന്ത്യയുടെ നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് വേദിയായ കെട്ടിടമാണിത്. ആസ്ഥാന മാറ്റത്തിന് ശേഷം കോര്‍പ്പറേറ്റ് ഹെഡ്ക്വാര്‍ട്ടേഴ്‌സായി തുടരുകയായിരുന്നു മുംബൈ എയര്‍ ഇന്ത്യ ബില്‍ഡിംഗ്.

2,000 കോടി രൂപയ്ക്ക് ജവഹര്‍ലാല്‍ നെഹ്‌റു പോര്‍ട് ട്രസ്റ്റാണ് ബില്‍ഡിംഗ് ഏറ്റെടുക്കുന്നത്. മാര്‍ച്ച് അവസാനത്തോടെ ഇടപാടുകള്‍ പൂര്‍ത്തിയാകും. 23 നിലകളും, 2.2 ലക്ഷം ചതുരശ്രയടി വലുപ്പവുമുളള ഈ കെട്ടിടം ദക്ഷിണ മുംബൈയിലെ മറൈന്‍ ഡ്രൈവില്‍ അറബിക്കടലിന് അഭിമുഖമായാണ് നിര്‍മ്മിച്ചിരിക്കുന്നത്. പെരുകുന്ന കടം അല്‍പ്പമെങ്കിലും നികത്തുകയാണ് വില്‍പ്പന കൊണ്ട് ഉദ്ദേശിക്കുന്നത്.

Top