സോണാലിക്ക് നിര്‍ബന്ധിച്ച് മയക്കുമരുന്ന് നല്‍കിയതായി സഹായികളുടെ വെളിപ്പെടുത്തല്‍ 

പനാജി: ദുരൂഹ സാഹചര്യത്തില്‍ മരിച്ച നടിയും ഹരിയാനയിലെ ബി.ജെ.പി നേതാവുമായ സൊനാലി ഫൊഗട്ട് (42)-ന് സഹായികള്‍ നിര്‍ബന്ധിച്ച് മയക്ക് മരുന്ന് നല്‍കിയെന്ന് പോലീസ്. മരണവുമായി ബന്ധപ്പെട്ട് രണ്ടു സഹായികളെ ഗോവ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിലൂടെയാണ് മയക്ക് മരുന്ന് നല്‍കിയകാര്യം വെളിപ്പെട്ടത്.

സൊനാലിക്കൊപ്പം ഗോവയിലെത്തിയ പേഴ്‌സണല്‍ അസിസ്റ്റന്റ് സുധീര്‍ സങ്‌വാന്‍, ഇയാളുടെ സുഹൃത്ത് സുഖ്വിന്ദര്‍ വാസി എന്നിവരെയായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരേ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. വ്യാഴാഴ്ച നടന്ന മൃതദേഹപരിശോധനയില്‍ സൊനാലിയുടെ ശരീരത്തില്‍ സാരമായ പരിക്കുകളുണ്ടെന്നും കണ്ടെത്തിയിരുന്നു.

സുധീറും സുഖ്‌വീന്ദറും ചേര്‍ന്ന് സൊനാലിയെ ബലാത്സംഗം ചെയ്തുകൊന്നതാണെന്ന് സഹോദരന്‍ റിങ്കു ഢാക്ക പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് കൊലപാതകക്കേസെടുക്കാന്‍ പോലീസ് തയ്യാറായത്. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണമെന്നായിരുന്നു പോലീസിന്റെ ആദ്യനിലപാട്.

Top