രൂക്ഷമായ ആക്രമണം തുടരുന്നതിനാല്‍ സഹായം എത്തിക്കാനാകുന്നില്ല; ഗാസ വംശഹത്യയുടെ വക്കിലെന്ന് യുഎന്‍

വെടിനിര്‍ത്തല്‍ അവസാനിച്ചതിന് ശേഷം ഗാസയ്ക്ക് നേരെ വീണ്ടും ആക്രമണം ശക്തമാക്കി ഇസ്രയേല്‍. രണ്ട് ദിവസത്തിനിടെ 800 ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ഗാസയിലെ ഒരിടവും സുരക്ഷിതമല്ലെന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞു. രൂക്ഷമായ ആക്രമണം തുടരുന്നതിനാല്‍ സഹായം എത്തിക്കാനാകുന്നില്ല. ഗാസ വംശഹത്യയുടെ വക്കിലാണെന്നും യു എന്‍ പറഞ്ഞു.

ഇസ്രായേലും ഹമാസും തമ്മിലുള്ള ശത്രുത പുനരാരംഭിച്ചതില്‍ സെക്രട്ടറി ജനറല്‍ അതീവ പരിഭ്രാന്തനാണ്. ആളുകളോട് ഒഴിഞ്ഞുമാറാന്‍ ഉത്തരവിട്ടാല്‍ സുരക്ഷിതമായി പോകാന്‍ ഒരിടവുമില്ല. അതിജീവിക്കാന്‍ വളരെ കുറച്ച് പേര്‍ മാത്രമേയുള്ളൂവെന്ന് യുഎന്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു. ഗാസയില്‍ സ്ഥിതി കൂടുതല്‍ വഷളാക്കുന്ന തുടര്‍നടപടികള്‍ ഒഴിവാക്കാനും സാധാരണക്കാരെ കൂടുതല്‍ ദുരിതങ്ങളില്‍ നിന്ന് രക്ഷിക്കാനും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഇസ്രയേലിനോട് അഭ്യര്‍ത്ഥിച്ചു.

ഇതിനിടെ സാധാരണ ജനങ്ങളെ ആക്രമിക്കരുതെന്ന് അമേരിക്ക ഇസ്രയേലിനോട് ആവശ്യപ്പെട്ടു. അതേസമയം ഹമാസിനെ നേരിടുന്നതിന് യുദ്ധ കപ്പലുകളോടും യുദ്ധവിമാനങ്ങളോടും ഇസ്രയേലിലേക്ക് അടുക്കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഉത്തരവിട്ടു. വെസ്റ്റ് ബാങ്കില്‍ റെയ്ഡ് തുടരുകയാണ്. ഗാസയില്‍ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ നിലച്ചെന്ന് റെഡ് ക്രസന്റ് അറിയിച്ചു.

Top