തരൂരും കെ.വി.തോമസും പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത് വിലക്കി ഹൈക്കമാന്‍ഡ്

ദില്ലി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്നതില്‍ നിന്നും മുതിര്‍ന്ന നേതാക്കളായ ശശി തരൂരിനേയും കെ.വി.തോമസിനേയും വിലക്കി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. കെപിസിസിയുടെ താത്പര്യം കൂടി പരിഗണിച്ചാണ് ഇക്കാര്യത്തില്‍ എഐസിസി തീരുമാനം എടുത്തത് എന്നാണ് സൂചന.

വിലക്ക് സംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്താല്‍ ശശി തരൂരിനെതിരെ നടപടി എടുക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കെപിസിസി വിലക്കിയാലും അന്തിമ തീരുമാനം എടുക്കേണ്ടെത് ദേശീയ നേതൃത്വമാണെന്നായിരുന്നു തരൂരിന്റെയും കെവി തോമസിന്റെയും പ്രതികരണം. അനുവാദം തേടി ഇരുവരും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ സമീപിക്കുകയും ചെയ്തു.

പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറിലേക്കാണ് ശശി തരൂരിനെയും കെവി തോമസിനെയും സിപിഎം ക്ഷണിച്ചത്. സില്‍വര്‍ലൈനില്‍ സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് കടുത്ത സമരം നടത്തുമ്പോള്‍ സിപിഎം പരിപാടിയില്‍ പാര്‍ട്ടി നേതാക്കള്‍ പോകേണ്ടെന്നാണ് കെപിസിസി തീരുമാനം. കെ.സുധാകരന്‍ ഇക്കാര്യത്തില്‍ കര്‍ശന നിലപാട് എടുത്തെങ്കിലും എഐസിസിയുടെ നിലപാടിനായി കാത്തിരിക്കുകയായിരുന്നു തരൂരും തോമസും.

രാജ്യസഭാ സീറ്റ് കൂടി നിഷേധിച്ചതോടെ കെവി തോമസ് സംസ്ഥാന നേതൃത്വവുമായി കൂടുതല്‍ അകല്‍ച്ചയിലാണ്. ജി 23 അംഗമായ തരൂര്‍ ദേശീയ നേതൃത്വത്തവുമായി ഉടക്കിലാണ്. പൊതുവിഷയങ്ങളില്‍ സംസ്ഥാന നേതാക്കളെ തരൂര്‍ കാര്യമായി ഗൗനിക്കാറുമില്ല. അതേസമയം കെപിസിസി വിലക്കിനെ സംസ്ഥാന നേതൃത്വത്തിനെതിരായ രാഷ്ട്രീയ ആയുധമാക്കുകയാണ് സിപിഎം. കെപിസിസി വിലക്ക് ബിജെപിയെ സഹായിക്കാനാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.

Top