AIADMK mlas-paneershelvam

ചെന്നൈ: തമിഴകത്ത് പനീര്‍-ശശികല പോര്‍ മുറുകുമ്പോള്‍ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയെ രൂക്ഷമായി വിമര്‍ശിച്ച് കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍ ശെല്‍വം.

മുതലക്കണ്ണീരൊഴുക്കാതെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന എം.എല്‍.എമാരെ സ്വതന്ത്രരാക്കണമെന്ന് ശശികലയോട് പനീര്‍ ശെല്‍വം ആവശ്യപ്പെട്ടു.

ശശികലയുടെ പെരുമാറ്റം നടന്‍ വടിവേലു സിനിമയില്‍ കാട്ടുന്ന തമാശകള്‍ പോലെയാണെന്നും പനീര്‍ശെല്‍വം പരിഹസിച്ചു.താനൊരു ചിന്ന സിംഹമാണെന്ന് കഴിഞ്ഞ ദിവസം ശശികല പറഞ്ഞിരുന്നു. ഇതിനെയാണ് പനീര്‍ശെല്‍വം പരിഹസിച്ചത്.

ആരെങ്കിലും താനൊരു സിംഹമാണെന്ന് പറയുമോ? ശശികലയുടെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ പൊലീസ് പിടിച്ച് ജീപ്പിലിരുത്തിയിരിക്കുന്ന വടിവേലു തന്നെ ജയിലിലേക്ക് പൊലീസുകാര്‍ ആനയിക്കുകയാണെന്ന് പറയുന്ന സിനിമാ രംഗമാണ് ഓര്‍മവരുന്നത്പനീര്‍ശെല്‍വം പറഞ്ഞു.

കൂവത്തൂരിലെ റിസോര്‍ട്ടിലുള്ള ചില എംഎല്‍എമാര്‍ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും ഒരു എംഎല്‍എയെ നാലു ഗുണ്ടകളാണ് നിരീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അവര്‍ എപ്പോഴും പീഡിപ്പിക്കപ്പെടുന്നുണ്ടെന്നും റിസോര്‍ട്ടില്‍ നിന്ന് പുറത്ത് കടക്കാനാകില്ലെന്നും പനീര്‍ശെല്‍വം ആരോപിച്ചു. ആരെയും തടവില്‍ വെച്ചിട്ടില്ല എന്ന് പറഞ്ഞ് മുതലക്കണ്ണീരൊഴുക്കുന്നതിന് പകരം അവരെ സ്വന്തം വീടുകളിലേക്ക് പോകാന്‍ അനുവദിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പൊലീസിനെ ഉപയോഗിച്ച് എം.എല്‍എമാരെ സ്വതന്ത്രരാക്കാന്‍ ശ്രമിച്ചാല്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്നതിനാലാണ് താന്‍ അതിന് മുതിരാത്തതെന്നും അദ്ദേഹം പറഞ്ഞു.

ജയലളിത 75 ദിവസം ആശുപത്രിയില്‍ കിടന്നു. ശശികലയല്ലാതെ വേറെയാരും അവരെ കണ്ടിട്ടില്ല. അവരുടെ ആരോഗ്യത്തെക്കുറിച്ച് പല ഊഹാപോഹങ്ങളും പരന്നു. എന്നിട്ടും ശശികല അന്ന് ഒരു വാര്‍ത്താ സമ്മേളനം വിളിച്ച് അക്കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കാത്തത് എന്തുകൊണ്ടാണെന്നും പനീര്‍ശെല്‍വം ചോദിച്ചു.

കഴിഞ്ഞ 16 വര്‍ഷമായി ശശികല തന്നെ ദ്രോഹിക്കുകയാണെന്നും ജയലളിത ആരോടും സ്‌നേഹത്തോടെ സംസാരിക്കുന്നത് ശശികലയ്ക്ക് ഇഷ്ടമല്ലായിരുന്നുവെന്നും പനീര്‍ശെല്‍വം ആരോപിച്ചു.

ആരേയും ജയലളിതയ്ക്ക് സമീപമെത്താന്‍ ശശികല അനുവദിച്ചിരുന്നില്ല. എല്ലാവരേയും അകറ്റി നിര്‍ത്തി. തനിക്കും ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

ജയലളിതയുടെ സഹോദര പുത്രി ദീപയ്ക്കുണ്ടായ ദുരനുഭവവും പനീര്‍ശെല്‍വം സൂചിപ്പിച്ചു. അവരുടെ രക്ത ബന്ധുക്കളായ ദീപക്കിനേയും ദീപയേയും എല്ലാക്കാലവും അകറ്റി നിര്‍ത്തി. ജയലളിത മരിച്ച ദിവസം ദീപ വേദനിലയത്തില്‍ രാത്രി പന്ത്രണ്ടര മുതല്‍ രാവിലെ ആറരവരെ കാത്തു നിന്നു. എന്നാല്‍ ശശികല ദീപയെ വീട്ടില്‍ കയറ്റിയില്ല. തന്റെ അമ്മായി മരിച്ചിട്ടും തന്നെയെന്താണ് അവരെ കാണാന്‍ അനുവദിക്കാത്ത് എന്ന് ചോദിച്ച് കരഞ്ഞുകൊണ്ടാണ് ദീപ മടങ്ങിയത്. പനീര്‍ശെല്‍വം പറഞ്ഞു.

പാര്‍ട്ടി എംഎല്‍എമാരുടെ യോഗം നടന്നപ്പോള്‍ തന്നെ മറ്റ് എംഎല്‍എമാരോടൊപ്പമാണ് ശശികല ഇരുത്തിയതെന്നും പനീര്‍ശെല്‍വം പറഞ്ഞു. ശശികല പ്രത്യേക കസേരയിലാണ് ഇരുന്നത്. താന്‍ മുഖ്യമന്ത്രിയായിട്ടും തനിക്ക് ഒരു പരിഗണനയും നല്‍കിയില്ല, ഇതിനെക്കുറിച്ച് പല എംഎല്‍എമാരും തന്നോട് ചോദിച്ചപ്പോഴും പാര്‍ട്ടിക്ക് ദോഷമുണ്ടാകണ്ട എന്നു കരുതി ക്ഷമിക്കുകയായിരുന്നു.

ശശികലയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്ത ശേഷവും അവരോട് ഇടപെഴകരുതെന്ന് ജയലളിത നിര്‍ദേശം നല്‍കിയിരുന്നതായും പനീര്‍ശെല്‍വം വെളിപ്പെടുത്തി.

Top