ഇടുക്കിയിലെ ‘എഐ’ പിടിച്ചത് 17,052 നിയമലംഘനങ്ങള്‍

ഇടുക്കി: ഇടുക്കി ജില്ലയില്‍ ജൂലൈ 31 വരെ എഐ ക്യാമറകള്‍ വഴി കണ്ടെത്തിയത് 17,052 നിയമലംഘനങ്ങള്‍. ഒരേ വാഹനങ്ങള്‍ തന്നെ ആവര്‍ത്തിച്ച് നിയമ ലംഘനം നടത്തിയതായി കണ്ടെത്തിയത് 2318 എണ്ണമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ഈ കേസുകളിലെല്ലാം പിഴ അടപ്പിക്കാനുള്ള നടപടികള്‍ തുടരുകയാണ്. ജൂണ്‍ അഞ്ചു മുതല്‍ 38 എഐ ക്യാമറകളാണ് ജില്ലയില്‍ പ്രവര്‍ത്തനക്ഷമമായിട്ടുള്ളത്.

ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാര്‍ ഹെല്‍മറ്റ് ധരിക്കാത്തതും, മൂന്നുപേര്‍ യാത്ര ചെയ്യുന്നതും മൊബൈല്‍ ഫോണ്‍ ഉപയോഗവും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതും നിയമ ലംഘനങ്ങളില്‍ ചിലതാണ്. നമ്പര്‍ പ്ലേയ്റ്റ് മറച്ചുവെയ്ക്കുക, നമ്പര്‍ വ്യക്തമാകാതിരിക്കാന്‍ കൃത്രിമത്വം കാട്ടുക, കുട്ടികളെ കൊണ്ട് വാഹനം ഓടിപ്പിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കും രജിസ്ട്രേഷന്‍ റോഡ് ടാക്സ് ഫിറ്റ്നസ് എന്നിവ ഇല്ലാത്ത വാഹങ്ങള്‍ക്ക് പിഴ ചുമത്തുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ഡ്രൈവര്‍ സീറ്റിലെ ബെല്‍റ്റ് ധരിക്കാത്തത്- 5293 കേസുകള്‍, അടുത്ത സീറ്റിലെ യാത്രക്കാരന്‍ ബെല്‍റ്റ് ഇടാത്തത്- 6856 കേസുകള്‍, ഹെല്‍മറ്റ് ധരിക്കാതെ യാത്ര- 3458 കേസുകള്‍, പിന്‍സീറ്റില്‍ യാത്ര ചെയ്യുന്ന ബൈക്ക് യാത്രക്കാരന്‍ ഹെല്‍മറ്റ് ധരിക്കാത്തത്- 1249 കേസുകള്‍, ഇരുചക്രവാഹനത്തില്‍ മൂന്ന് പേരുടെ യാത്ര- 103 കേസുകള്‍, മൊബൈല്‍ ഫോണില്‍ സംസാരിച്ച് യാത്ര- 63 കേസുകള്‍ എന്നിങ്ങനെയാണ് പിഴ ഈടാക്കാനുള്ള നോട്ടീസ് അയച്ച് തുടങ്ങിട്ടുള്ളതെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

Top