എഐ ക്യാമറ അഴിമതി സഭയിലുന്നയിച്ച് പ്രതിപക്ഷം

തിരുവനന്തപുരം : എഐ ക്യാമറയിലെ അഴിമതി നിയമസഭയില്‍ ഉന്നയിച്ച് പി. സി വിഷ്ണുനാഥ് എംഎല്‍എ. മുഖ്യമന്ത്രി പിണറായി വിജയന്റെ മകനും കുടുംബത്തിനും അടുത്ത ബന്ധമുള്ളവര്‍ക്ക് അഴിമതിയില്‍ പങ്കുണ്ടെന്നാണ് ആരോപണം. രേഖകളുണ്ടെന്നും അനുവദിച്ചാല്‍ സഭയില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും പി. സി വിഷ്ണുനാഥ് സഭയെ അറിയിച്ചു.

മോഷ്ടിക്കാന്‍ ക്യാമറ വെക്കുന്ന സംസ്ഥാനത്തെ ആദ്യ പദ്ധതിയാണ് എഐ ക്യാമറയെന്ന് വിഷ്ണുനാഥ് കുറ്റപ്പെടുത്തി. ധനവകുപ്പ് ഉത്തരവിന് വിരുദ്ധമായി വ്യവസായ വകുപ്പ് പദ്ധതി കെല്‍ട്രോണിന് നല്‍കി. സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത എസ്ആര്‍ഐടിയെ പദ്ധതി ഏല്‍പ്പിച്ചു. ടെണ്ടര്‍ വ്യവസ്ഥകളെല്ലാം മറികടന്നാണ് കരാറും ഉപകരാറുകളും നല്‍കിയത്. 60 ശതമാനത്തോളമായിരുന്നു നോക്കുകൂലി. മുഖ്യമന്ത്രിയുടെ മകനുമായി അടുത്ത ബന്ധമുള്ളവര്‍ക്ക് എഐ ക്യാമറ അഴിമതിയില്‍ പങ്കാളിത്തമുണ്ട്. ഇതുമായി ബന്ധപ്പെട്ടെല്ലാം രേഖകളുണ്ട്. സമയം അനുവദിച്ചാല്‍ സഭയില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും പ്രതിപക്ഷം സഭയെ അറിയിച്ചു.

എന്നാല്‍ മുഖ്യമന്ത്രിയുടെ മകനെതിരായ പരാമര്‍ശം സഭയില്‍ ഭരണ പക്ഷത്തിന്റെ ഭാഗത്ത് നിന്നും എതിര്‍പ്പുണ്ടാകാനിടയാക്കി. മുഖ്യമന്ത്രിയുടെ മകനുമായി ബന്ധപ്പെട്ട പരാമര്‍ശം സഭാരേഖയില്‍ നിന്ന് നീക്കണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു. പരിശോധിക്കാമെന്നായിരുന്നു ഇക്കാര്യത്തില്‍ സ്പീക്കറുടെ മറുപടി.

Top