എ ഐ ക്യാമറ വലിയ വിജയം; ഓൺലൈൻ അപ്പീൽ നൽകാനുള്ള സംവിധാനം നിലവിൽ വരും

തിരുവനന്തപുരം: സംസ്ഥാനത്ത് എ ഐ ക്യാമറ വഴിയുള്ള ഗതാഗത പരിഷ്കാരം വലിയ വിജയമാണെന്ന വിലയിരുത്തലിലാണ് ഗതാഗത വകുപ്പ്. ഇന്ന് ചേർന്ന അവലോകന യോഗത്തിന്റെ വിലയിരുത്തലും സമാനമായിരുന്നു. എ ഐ ക്യാമറ സ്ഥാപിച്ച ശേഷമുള്ള പ്രശ്നങ്ങളും യോഗത്തിൽ ചർച്ചയായി. എ ഐ ക്യാമറ വഴി പിഴ ലഭിച്ച ശേഷം ചലഞ്ച് ചെയ്യാൻ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള തീരുമാനം യോഗത്തിലുണ്ടായി. ചലഞ്ചിനായി ഓൺലൈൻ സംവിധാനം ഒരുക്കാനാണ് യോഗത്തിലെ തീരുമാനം. ഇക്കാര്യം ഗതാഗത മന്ത്രി തന്നെ മാധ്യമങ്ങളോട് പറഞ്ഞു. ഓൺലൈൻ അപ്പീൽ നൽകാനുള്ള സംവിധാനം സെപ്റ്റംബർ ഒന്നുമുതൽ നിലവിൽ വരുമെന്നാണ് മന്ത്രി ആന്റണി രാജു വ്യക്തമാക്കിയത്. എ ഐ ക്യാമറയിൽ അബദ്ധത്തിൽ പിഴ ലഭിച്ചവർക്ക് ഓൺലൈൻ ചലഞ്ച് സമ്പ്രദായം വലിയ ആശ്വാസമാകും.

അതേസമയം എ ഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം സംസ്ഥാനത്ത് വാഹനാപകടത്തിൽ മരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു. 2022 ജൂലൈയിൽ അപകടങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം 3,992 ആയിരുന്നു. 2023 ജൂലൈയിൽ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ എണ്ണം 3316 ആയി കുറഞ്ഞു. ജൂണ്‍ 5 മുതൽ ഓഗസ്റ്റ് 2 വരെയുള്ള ഗതാഗത നിയമലംഘനങ്ങളുടെ കണക്കും മന്ത്രി വിവരിച്ചു. ഇക്കാലയളവിൽ 32,42,277 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 15,83,367 നിയമലംഘനങ്ങൾക്ക് നടപടിയെടുത്തു. 3,82,580 നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കാൻ ചലാൻ നൽകി. 25 കോടി 81 ലക്ഷം രൂപ ഇ ചലാൻ വഴി കിട്ടിയെന്നും മന്ത്രി അറിയിച്ചു. അതേസമയം ഇനി മുതൽ വാഹനങ്ങളുടെ ഇൻഷുറൻസ് പുതുക്കാൻ ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ അടച്ചുതീർക്കണമെന്നും ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി. നിലവിലുള്ള പിഴ പൂർണ്ണമായി അടച്ചവർക്ക് മാത്രമേ ഇൻഷുറൻസ് പുതുക്കി നൽകൂ എന്ന് മന്ത്രി പറഞ്ഞു. ഇതിനായി ഇൻഷുറൻസ് കമ്പനികളുമായി ചർച്ച നടത്തുമെന്നും മന്ത്രി വിവരിച്ചു.

Top