എഐ ക്യാമറ; സര്‍ക്കാരിനെയും എംവിഡിയേയും അഭിനന്ദിക്കണമെന്ന് ഹൈക്കോടതി

 

കൊച്ചി: സംസ്ഥാനത്തെ റോഡ് നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നിര്‍മ്മിത ബുദ്ധി ക്യാമറകള്‍ ഉപയോഗിക്കുന്നതിനെ അനുകൂലിച്ച് കേരള ഹൈക്കോടതി. അഴിമതി ആരോപണത്തിന്റെ പേരില്‍ പദ്ധതിയെ നിരുത്സാഹപ്പെടുത്താന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പദ്ധതിയുടെ സുതാര്യത സംബന്ധിച്ചും അഴിമതിയാരോപണങ്ങളും പ്രത്യേകമായി പരിഗണിക്കണം. റോഡുകളില്‍ എഐ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചത് മോട്ടോര്‍ വാഹന നിയമത്തിന്റെയും ചട്ടങ്ങളുടെയും ലംഘനം കണ്ടെത്തുന്നതിന് നൂതന സംവിധാനമായാണ്.

ഇതില്‍ സംസ്ഥാന സര്‍ക്കാരിനെയും മോട്ടോര്‍ വാഹന വകുപ്പിനെയും അഭിനന്ദിക്കേണ്ടതുണ്ട്. എഐ ക്യാമറകള്‍ സ്ഥാപിക്കുന്നതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നു പോലും വിമര്‍ശനം ഉണ്ടായിട്ടില്ല. അവരും പുതിയ സംരംഭത്തെ സ്വീകരിക്കുന്നുവെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്യഷ്ണന്‍ ചൂണ്ടികാട്ടി. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടി കാട്ടി മുവാറ്റുപുഴ സ്വദേശി മോഹനനനും ഭാര്യയും ഹെല്‍മെറ്റ് ഉപയോഗിക്കുന്നതില്‍ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണങ്ങള്‍.

റോഡ് സുരക്ഷയ്ക്കായുള്ള എ ഐ ക്യാമറ പദ്ധതിക്ക് കോടതി അനുമതിയില്ലാതെ പണം നല്‍കരുതെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പദ്ധതി വഴി സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടായോ എന്നറിയാന്‍ കേസ് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും ഹര്‍ജി നല്‍കിയ കോണ്‍ഗ്രസ് നേതാക്കളായ വിഡി സതീശനോടും രമേശ് ചെന്നിത്തലയോടും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.

 

Top