ജർമനിയിലെ ഫുവെർത്തിയിലെ സെന്റ് പോൾസ് പള്ളിയിൽ മതപ്രഭാഷണത്തിന് എഐ സഹായം

ബര്‍ലിന്‍: ജർമനിയിലെ ഫുവെർത്തിയിലെ സെന്റ് പോൾസ് പള്ളിയിലെ നിറഞ്ഞ സദസിനെ അഭിസംബോധന ചെയ്ത് സംസാരിച്ചത് ആർട്ടിഫിഷ്യൽ ഇന്റലിജൻസാണ്. വിവിധ അവതാറുകളായാണ് പള്ളിയിലെ അൾത്താരയിൽ ക്രമീകരിച്ച വലിയ സ്ക്രീനിൽ ചാറ്റ് ജിപിടി ചാറ്റ്‌ബോട്ട് പ്രത്യക്ഷപ്പെട്ടത്. ഇരിപ്പിടങ്ങളിൽ നിന്നെഴുന്നേറ്റ് ദൈവത്തോട് പ്രാർത്ഥിക്കുവിൻ എന്ന് പറഞ്ഞു കൊണ്ടാണ് എഐ മതപ്രഭാഷകൻ പ്രഭാഷണം ആരംഭിച്ചത്.

ജർമനിയിലെ ഈ വർഷത്തെ പ്രൊട്ടസ്റ്റന്റ് സഭാ കൺവെൻഷനിൽ മതപ്രഭാഷണം നടത്തുന്ന ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആവാൻ സാധിച്ചതിലും ഇവിടെ നിൽക്കാനായതിലും അഭിമാനമുണ്ടെന്ന് അവതാർ പ്രഭാഷണത്തില്‍ പറ‍ഞ്ഞു. യാതൊരു ഭാവ വ്യത്യാസങ്ങളുമില്ലാതെ യാന്ത്രികമായിട്ടായിരുന്നു അവതാറിന്‍റെ പ്രഭാഷണം. 40 മിനിറ്റോളം നീണ്ടു നിന്ന ചടങ്ങിൽ മതപ്രഭാഷണം, പ്രാർത്ഥന,സംഗീതം എന്നിവ ഉൾപ്പെടുത്തിയിരുന്നു. വിയന്ന സർവകലാശാലയിലെ തത്ത്വശാസ്ത്രജ്ഞനും ദൈവശാസ്ത്രപണ്ഡിതനുമാണ് ജോനാസ് സിമ്മെർലിൻ.

അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് എഐ മതപ്രഭാഷകനെ സൃഷ്ടിച്ചിരിക്കുന്നത്. ‘എഐ ചർച്ച് സർവീസ്’ എന്ന ഈ പരിപാടിയ്ക്ക് ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്.ബവേറിയൻ നഗരങ്ങളായ ന്യൂറംബർഗ്, ഫുവെർത്ത് എന്നിവിടങ്ങളിലായാണ് പ്രൊട്ടസ്റ്റന്റ് കൺവെൻഷനിലെ പരിപാടി നടന്നത്. ഏറെ താല്പര്യത്തോടെയാണ് ആളുകൾ പരിപാടിയ്ക്ക് എത്തിയത്. പരിപാടിയിൽ പങ്കെടുക്കാനായി പള്ളിക്ക് പുറത്ത് നീണ്ട നിര തന്നെ ഉണ്ടായിരുന്നു.

ഇതൊരു പള്ളിയാണ്. ഇവിടെ പങ്കെടുക്കുന്ന മതപ്രഭാഷകൻ എന്ന നിലയിൽ എന്ത് സേവനമാണ് നിങ്ങൾ ഞങ്ങൾക്കായി നല്കുക എന്ന ചോദ്യം സിമ്മർലിൻ ആർട്ടിഫിഷ്യലിനോട് ഉന്നയിച്ചു. മറുപടിയിൽ സ്‌തോത്രങ്ങളും പ്രാർത്ഥനകളും ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. വളരെ ശ്രദ്ധയോടെയാണ് വിശ്വാസികളെല്ലാം പ്രഭാഷണം കേട്ടത്.

ഭൂതകാലത്തിൽ‌ നിന്ന് പുറത്ത് വരൂ,വർത്തമാനകാലത്തെ വെല്ലുവിളികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. മരണഭയത്തെ മറികടക്കൂ, ക്രിസ്തുവിലുളള വിശ്വാസം കൈവെടിയരുത് എന്നിങ്ങനെയുള്ള മറുപടികളാണ് എഐ നല്കിയത്. പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ സേവനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. വിജയകരമാണെന്നാണ് വിലയിരുത്തൽ.

Top