അഹമ്മദാബാദ് സ്‌ഫോടന പരമ്പര: 38 പ്രതികള്‍ക്കു വധശിക്ഷ, 11 പേര്‍ക്കു ജീവപര്യന്തം

അഹമ്മദാബാദ്: 56 പേരുടെ മരണത്തിന് കാരണമായ 2008ലെ അഹമ്മദാബാദ് ബോംബ് സ്ഫോടന കേസില്‍ 38 പേര്‍ക്കു വധശിക്ഷ. കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ ശേഷിച്ച 11 പേര്‍ക്കു പ്രത്യേക കോടതി ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു. 28 പേരെ വെറുതെവിട്ടു. ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരാണ് സ്ഫോടനം ആസൂത്രണം ചെയ്തത് എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.

പതിമൂന്നു വര്‍ഷം നീണ്ട വിചാരണയ്ക്കൊടുവിലാണ് അഹമ്മദാബാദ് സ്ഫോടന പരമ്പര കേസില്‍ വിധി വന്നത്. മൊത്തം 77 പേരായിരുന്നു പ്രതികള്‍. ഇതില്‍ 49 പേരാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. കഴിഞ്ഞ സെപ്റ്റംബറില്‍ കേസിന്റെ വിചാരണ പൂര്‍ത്തിയായിരുന്നു.

2008 ജൂലൈ 21നാണ് അഹമ്മദാബാദില്‍ സ്ഫോടന പരമ്പര അരങ്ങേറിയത്. 20 മിനിറ്റിനിടെ 21 സ്ഥലങ്ങളിലായാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ 56 പേരാണ് മരിച്ചത്. 200 പേര്‍ക്ക് പരിക്കേറ്റു.

വധശിക്ഷ വിധിച്ച 38 പേരില്‍ മൂന്നു മലയാളികളും ഉള്‍പ്പെടുന്നു. ഈരാട്ടുപേട്ട സ്വദേശികളായ ഷിബിലി അബ്ദുല്‍കരീം, ഷാദുലി അബ്ദുല്‍കരീം, കൊണ്ടോട്ടി സ്വദേശി ഷറഫുദ്ദീന്‍ എന്നിവരാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളികള്‍. കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ മറ്റൊരു മലയാളിയായ മുഹമ്മദ് അന്‍സാറിന് ജീവപര്യന്തം തടവുശിക്ഷയും വിധിച്ചു.

 

Top