‘ഗോ ബാക്ക് മോദി’; തമിഴ്നാട് സന്ദര്‍ശനത്തിനായി എത്തുന്ന പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം

modi main

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരള-തമിഴ്നാട് സന്ദര്‍ശനത്തിനായി എത്തുകയാണ്. രാവിലെ തമിഴ്‌നാട്ടിലും ഉച്ചയ്ക്ക് ശേഷം കേരളത്തിലും സന്ദര്‍ശനം നടത്തും. കേരളത്തില്‍ കൊച്ചിയിലും തൃശൂരിലുമാണ് സന്ദര്‍ശിക്കുന്നത്.

അതിനിടെ തമിഴ്നാട് ബിജെപിക്ക് തലവേദന സൃഷ്ടിച്ച് പ്രധാനമന്ത്രിക്കെതിരെ ഗോ ബാക്ക് മോദി എന്ന ഹാഷ് ടാഗോടെ തമിഴ്‌നാട്ടില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം നടക്കുകയാണ്. വിവിധ തമിഴ് സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധം.പ്രധാനമന്ത്രി പോകുന്ന വഴികളിലെല്ലാം പ്രതിഷേധം നടത്തുമെന്ന് വൈക്കോയുടെ എംഎഡിഎംകെ അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് വ്യാപക നാശനഷ്ടമുണ്ടാക്കിയ ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ് ജനതയെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ലെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആരോപണം. തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരത്തിനിടെ 13 പേര്‍ പോലീസിന്റെ വെടിയേറ്റ് മരിക്കാനിടയായ സംഭവത്തില്‍ പ്രധാനമന്ത്രി മൗനം പാലിച്ചു. കാവേരി ജല തര്‍ക്കത്തില്‍ കേന്ദ്രം കര്‍ണാടകക്ക് അനുകൂലമായ നിലപാടെടുത്തു തുടങ്ങിയ ആരോപണങ്ങളും പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നുണ്ട്.തമിഴ്നാടിന്റെ ഭൂപടത്തില്‍ പെരിയാറിന്റെ ചിത്രം ആലേഖനം ചെയ്ത കാര്‍ട്ടൂണോട് കൂടിയാണ് മോദിക്കെതിരെയുള്ള പ്രതിഷേധം പ്രചരിക്കുന്നത്.

രാവിലെ 11.30 ഓടെയാണ് എയിംസ് ആശുപത്രിയുടെ തറക്കല്ലിടല്‍ ചടങ്ങ്. അത് കഴിഞ്ഞ് മധുരൈ മണ്ടേല നഗറില്‍ സംഘടിപ്പിക്കുന്ന പൊതുപരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും. ഉച്ചയോടെ കേരളത്തിലേക്ക് തിരിക്കും. രണ്ടു മണിയോടെ കൊച്ചി നാവിക വിമാനത്താവളത്തിലെത്തുന്ന മോദി ബി.പി.സി.എല്ലിന്റെ റിഫൈനറി കോംപ്ലക്സിന്റെ സമര്‍പ്പണത്തിനെത്തും. വൈകീട്ട് 4.15 ഓടെ തൃശൂരില്‍ നടക്കുന്ന യുവമോര്‍ച്ച സംസ്ഥാന സമ്മേളന വേദിയിലെത്തും.

2018ല്‍ പ്രധാനമന്ത്രി ചെന്നൈയിലെത്തിയിരുന്ന സന്ദര്‍ഭത്തിലും സമാനമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. അന്ന് പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിക്ക് സമീപത്തായി കറുത്ത ബലൂണുകള്‍ ആകാശത്തേക്ക് പറത്തിക്കൊണ്ടാണ് പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് മദ്രാസ് ഐഐടിയിലേക്കുള്ള യാത്ര ഹെലികോപ്ടറിലാണ് നടത്തിയത്.

Top