ഒമൈക്രോണ്‍ കണ്ടെത്തിയ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് വിമാനങ്ങള്‍ റദ്ദാക്കണമെന്ന് കേജരിവാള്‍

ന്യൂഡല്‍ഹി: ഒമൈക്രോണ്‍ കോവിഡ് വകഭേദം പടരുന്ന സാഹചര്യത്തില്‍, വൈറസ് ബാധ കണ്ടെത്തിയ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കണമെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണു കേജരിവാള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

‘വളരെ പ്രയാസപ്പെട്ടാണു രാജ്യം കോവിഡില്‍നിന്നു മുക്തി നേടുന്നത്. പുതിയ വകഭേദം ഇന്ത്യയില്‍ പ്രവേശിക്കുന്നത് തടയാന്‍ സാധ്യമായതെല്ലാം ചെയ്യണം. ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ വരുന്നത് നിര്‍ത്തണം’- കേജ്രിവാള്‍ ട്വീറ്റില്‍ ചൂണ്ടിക്കാട്ടി. പുതിയ വൈറസ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ-ശാസ്ത്ര വിദഗ്ധരുടെ യോഗം തിങ്കളാഴ്ച വിളിക്കുമെന്നും കേജ്രിവാള്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ബി.1.1.529 വകഭേദം മറ്റ് 5 തെക്കേ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ലോകമെങ്ങും ജാഗ്രതയിലാണ്. ബോട്‌സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്വെ, നമീബിയ എന്നിവയാണ് ഈ രാജ്യങ്ങള്‍. ഹോങ്കോങ്, ഇസ്രയേല്‍, ബല്‍ജിയം എന്നിവിടങ്ങളിലും പുതിയ വകഭേദം കണ്ടെത്തിയിരുന്നു.

Top