Agusta Westland row; Subramanian swamy slams Congress members

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് വിവിഐപി ഹെലികോപ്റ്റര്‍ ഇടപാടില്‍ അഴിമതി നടത്തിയതിന് കോണ്‍ഗ്രസിന്റെ ഉന്നതനേതൃത്വത്തിലുള്ളവര്‍ ജയിലഴി എണ്ണേണ്ടി വരുമെന്ന് മുതിര്‍ന്ന ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. ഒരു പ്രമുഖ ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സ്വാമി ഇക്കാര്യം പറഞ്ഞത്.

3,600 കോടി രൂപയുടെ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് വിവിഐപി ഹെലികോപ്റ്റര്‍ ഇടപാടില്‍ തെറ്റുകാരനെന്ന് കണ്ടെത്തിയാല്‍ രാഷ്ട്രീയരംഗം വിടുമെന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വാക്കുകളെയും സുബ്രഹ്മണ്യന്‍ സ്വാമി പരിഹസിച്ചു.

ഈ കേസില്‍ തെറ്റുകാരനെന്ന് തെളിഞ്ഞാല്‍ ജയിലില്‍ പോകേണ്ടിവരുമെന്ന സ്ഥിതി നിലനില്‍ക്കെ പതുക്കെ രാഷ്ട്രീയ വനവാസത്തിലേക്ക് തന്നെയായിരിക്കും പട്ടേലിന്റെ പോക്കെന്നും അതിനാല്‍ ഇത്തരം വലിയ പ്രഖ്യാപനങ്ങളൊന്നും അഹമ്മദ് പട്ടേല്‍ നടത്തേണ്ടതിലെന്നും സ്വാമി പറഞ്ഞു.

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാടില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യത്തോട് പ്രതികരിച്ച സ്വാമി, അങ്ങനെയെങ്കില്‍ മുന്‍പ് അധികാരത്തിലിരുന്ന യുപിഎ സര്‍ക്കാര്‍ ഈ രീതിയിലുള്ള അന്വേഷണം നടത്താതിരുന്നതെന്താണെന്നും ചോദിച്ചു.

ഇന്നലെ താന്‍ രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് ഇടപാടിലുള്ള പങ്കിനെക്കുറിച്ച് അവസാനം മാത്രം സംസാരിച്ചത് ഒരു തന്ത്രത്തിന്റെ ഭാഗമാണെന്നും അതിനാലാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കാതെ മുഴുവന്‍ കേട്ടിരുന്നതെന്നും സ്വാമി പറഞ്ഞു.

12 വിവിഐപി കോപ്റ്ററുകള്‍ വാങ്ങാനുള്ള ഇടപാടില്‍ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ 125 കോടി രൂപയോളം കമ്മിഷന്‍ കൈപ്പറ്റിയെന്ന് ഇടനിലക്കാരില്‍നിന്നു പിടിച്ചെടുത്ത കയ്യെഴുത്തു രേഖകളുടെ അടിസ്ഥാനത്തില്‍ ഇറ്റാലിയന്‍ കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 225 പേജുള്ള കോടതി വിധിയുടെ 193, 205 പേജുകളില്‍ സോണിയയെക്കുറിച്ചും 163,164 പേജുകളില്‍ മന്‍മോഹന്‍ സിങിനെക്കുറിച്ചും പരാമര്‍ശമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Top