കാര്‍ഷിക ബില്‍; രാജ്യസഭ നടപടികള്‍ സംയുക്തമായി ബഹിഷ്‌കരിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: രാജ്യസഭയില്‍ കാര്‍ഷികബില്ലിനെതിരെയുള്ള പ്രതിഷേധത്തില്‍ സഭാനടപടികള്‍ സംയുക്തമായി ബഹിഷ്‌കരിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദാണ് രാജ്യസഭാ അധ്യക്ഷനെ തീരുമാനം അറിയിച്ചത്.

എംപിമാര്‍ക്കെതിരായ അച്ചടക്ക നടപടി പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ്, സമാദ്‌വാദി പാര്‍ട്ടി, ഡിഎംകെ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. അംഗങ്ങള്‍ക്കെതിരായ നടപടി അംഗീകരിക്കാനാവില്ല. ബില്ലിന്‍മേല്‍ വോട്ടെടുപ്പ് ചോദിച്ചാല്‍ അത് അംഗീകരിക്കണം. അത് അംഗത്തിന്റെ അവകാശമാണ്. അവകാശം നിഷേധിച്ച് കാര്‍ഷിക ബില്‍ പാസാക്കിയതിനാണ് അംഗങ്ങള്‍ പ്രതിഷേധിച്ചതെന്നും പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

കാര്‍ഷികബില്ലിനെതിരേയുള്ള പ്രതിഷേധത്തില്‍ രാജ്യസഭാ ഉപാധ്യക്ഷനോട് നിലവിട്ടു പെരുമാറിയെന്നാരോപിച്ചാണ് എട്ട് എംപിമാരെ സഭാധ്യക്ഷന്‍ എം. വെങ്കയ്യ നായിഡു സസ്‌പെന്‍ഡ് ചെയ്തു. കേരളത്തില്‍ നിന്നുള്ള എളമരം കരീം, കെ.കെ. രാഗേഷ് (സിപിഎം) എന്നിവര്‍ക്കുപുറമേ ഡെറിക് ഒബ്രിയന്‍, ഡോല സെന്‍ (തൃണമൂല്‍ കോണ്‍ഗ്രസ്), സഞ്ജയ് സിംഗ് (ആം ആദ്മി പാര്‍ട്ടി), രാജീവ് സത്തവ്, സയ്യദ് നാസിര്‍ ഹുസൈന്‍, റിപുന്‍ ബോറന്‍ (കോണ്‍ഗ്രസ്) എന്നിവരെയാണ് വര്‍ഷകാല സമ്മേളനം തീരുന്നതുവരെ സസ്‌പെന്‍ഡ് ചെയ്തത്.

Top