ചണ്ഡീഗഡ്: കാലിത്തീറ്റയ്ക്കായി പഞ്ചാബില്‍ നിന്നും വൈക്കോല്‍ കേരളത്തിലേക്ക് എത്തിക്കാൻ തീരുമാനമായി. ഇരുസര്‍ക്കാരുകളും ഇതുസംബന്ധിച്ച് ധാരണയിലെത്തി. വൈക്കോല്‍ സൗജന്യമായി നല്‍കാമെന്നാണ് പഞ്ചാബിന്റെ വാഗ്ദാനം.
വൈക്കോല്‍ സംസ്ഥാനത്തെത്തിച്ച് സംസ്ക്കരിച്ച് കാലിത്തീറ്റയാക്കും. കുറഞ്ഞ നിരക്കിൽ കർഷകർക്ക് ലഭ്യമാക്കാനാണ് സർക്കാരിന്റെ ലക്ഷ്യം. വൈക്കോല്‍ അടക്കമുള്ള കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നത് പഞ്ചാബിലും അയല്‍ സംസ്ഥാനങ്ങളിലും വായുമലിനീകരണം രൂക്ഷമാക്കുന്നുണ്ട്. പുതിയ ധാരണപ്രകാരം പഞ്ചാബിലെ മാലിന്യ പ്രശ്‌നത്തിനും പരിഹാരമാകും.
ഡൽഹിയിലെ വായു മലിനീകരണത്തിന് പ്രധാനമായും സർക്കാരുകൾ പഴിക്കുന്നത് അയൽ സംസ്ഥാനങ്ങളെയാണ്. കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതു മൂലമാണ് വായു മലിനീകരണം രൂക്ഷമാകുന്നതെന്നാണ് സർക്കാർ ആരോപിക്കുന്നത്. നിലവിൽ വൈക്കോലുകൾ കേരളത്തിലേക്ക് എത്തിക്കുന്നതിലൂടെ ഇതിനൊരു താൽക്കാലിക പരിഹാരമാണ് ഉണ്ടാകുന്നത്.