അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ ധാരണയായി

ന്യൂഡല്‍ഹി: ഇന്ന് നടന്ന നയതന്ത്ര തല ചര്‍ച്ചയില്‍ അതിര്‍ത്തിയിലെ സംഘര്‍ഷം ചര്‍ച്ചകളിലൂടെ പരിഹരിക്കാനും നിയന്ത്രണരേഖ മറികടക്കാതെ സൂക്ഷിക്കാനും ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ ധാരണ.

അതിനിടെ, ലഡാക്കിലെ ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ പലതവണ ചുറ്റിക്കറങ്ങിയതായും കരസേന അതിര്‍ത്തി മേഖലയില്‍ വന്‍ സൈനികവിന്യാസം നടത്തിയതായും വാര്‍ത്ത ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ ഇന്ത്യയുടേയും ചൈനയുടേയും സേനാ കമാന്‍ഡര്‍മാര്‍ നടത്തിയ ചര്‍ച്ചയില്‍ നിയന്ത്രണരേഖയില്‍ നിന്നും ഇരുവിഭാഗവും പിന്‍മാറാനും മുന്‍സ്ഥിതി പുനസ്ഥാപിക്കാനും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായിരുന്നു.

സൈനികതല ചര്‍ച്ചയിലെ തീരുമാനങ്ങള്‍ നടപ്പാക്കാനാണ് ഇന്ന് നടന്ന നയതന്ത്രതല ചര്‍ച്ചയിലും ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയായത്. ഗല്‍വാനിലെ സംഭവങ്ങളില്‍ ഇന്ത്യ ചൈനയെ ആശങ്ക അറിയിച്ചതായാണ് വിവരം. നിയന്ത്രണരേഖ കടക്കില്ലെന്ന് ഉറപ്പാക്കണമെന്നും ചൈനയോട് ഇന്ത്യ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.

അതേ സമയം ജോയിന്റ് സെക്രട്ടറിമാരുടെ തലത്തില്‍ നയതന്ത്ര ചര്‍ച്ച തുടരുമ്പോള്‍ തന്നെ പ്രകോപനപരമായ പ്രസ്താവനയുമായി ചൈന രംഗത്തു വന്നു. ഗല്‍വാന്‍ താഴ്വരയിലാകെ ചൈനയ്ക്ക് പരമാധികാരമുണ്ടെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ അവകാശപ്പെട്ടത്. അതിര്‍ത്തിയില്‍ സമാധാനം നിലനിറുത്താനുള്ള ബാധ്യത ഇന്ത്യയ്ക്കാണെന്നും പ്രസ്താവനയില്‍ ചൈന പറയുന്നു.

കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷമേഖലകളില്‍ നിന്ന് പരസ്പരം പിന്‍മാറാന്‍ ധാരണയായെന്ന് കമാന്‍ഡര്‍മാരുടെ ചര്‍ച്ചയ്ക്ക് ശേഷം ഇന്നലെ കരസേന അറിയിച്ചിരുന്നു. എന്നാല്‍ ഈ ധാരണപ്രകാരമുള്ള നീക്കം ഇതുവരെ ചൈന തുടങ്ങിയിട്ടില്ലെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ ഇന്ത്യ ലഡാക്കില്‍ വലിയ തയ്യാറെടുപ്പ് നടത്തുന്നു എന്നാണ് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നത്.

Top