ഹൈക്കോടതി കളമശേരിയിലേക്ക് മാറ്റാന്‍ ധാരണയായി: ജുഡീഷ്യല്‍ സിറ്റിക്കുള്ള സ്ഥലപരിശോധന 17ന്

കൊച്ചി: ഹൈക്കോടതി കളമശേരിയിലേക്ക് മാറ്റാന്‍ ധാരണയായി. മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് ഇതു സംബന്ധിച്ച ധാരണയായത്. സ്ഥല പരിശോധന ഈ മാസം 17ന് നടക്കും. കളമശേരിയില്‍ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കാനാണ് തീരുമാനം.ഹൈക്കോടതി ഉള്‍പ്പെടെയുള്ള നിയമസ്ഥാപനങ്ങള്‍ ഒരു കോമ്പൗണ്ടില്‍ കൊണ്ടുവരാനാണ് പദ്ധതി. കളമശ്ശേരിയിലെ എച്ച്എംടിയുടെ സ്ഥലത്തായിരിക്കും ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കുക. 25 ഏക്കര്‍ ഇതിനായി വിനിയോഗിക്കാമെന്നാണ് പ്രാഥമിക ധാരണ. ഹൈക്കോടതി കൂടാതെ ജഡ്ജിമാരുടെ വസതികള്‍, അഭിഭാഷകരുടെ ഓഫീസ്, അഡ്വക്കേറ്റ് ജനറലും കോടതിയുമായി ബന്ധപ്പെട്ട മറ്റുദ്യോഗസ്ഥരുടെ ഓഫീസ്, ജുഡീഷ്യല്‍ അക്കാദമി തുടങ്ങിയ എല്ലാവിധ നിയമസംവിധാനങ്ങളും ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് ലക്ഷ്യം.

ഹൈക്കോടതി ജുഡീഷ്യല്‍ സിറ്റിയിലേക്ക് മാറ്റിയാല്‍ ഹൈക്കോടതിയുടെ സ്ഥാനത്ത് ജില്ലാ കോടതിയടക്കമുള്ള മറ്റുകോടതികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സൗകര്യമൊരുക്കിയേക്കും. ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് രണ്ട് ജസ്റ്റിസുമാരും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ചീഫ് സെക്രട്ടറി, നിയമ, ധന വകുപ്പ് സെക്രട്ടറിമാരും ഉള്‍പ്പെടുന്ന സമിതി രൂപവത്കരിക്കും. ഇ-കോര്‍ട്ട് സംവിധാനത്തിന്റെ മൂന്നാംഘട്ടം തുടങ്ങാനും തീരുമാനമായിട്ടുണ്ട്.

Top