ജോര്‍ജ്ജ് ഫ്ലോയ്ഡിന്റെ കൊലപാതകം, പ്രക്ഷോഭം കനക്കുന്നു; ട്രംപിനെ ഭൂഗര്‍ഭ അറയിലേക്ക് മാറ്റി

വാഷിംഗ്ടണ്‍: അമേരിക്കയില്‍ നടക്കുന്ന പ്രക്ഷോപങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വൈറ്റ്ഹൗസിലെ ഭൂഗര്‍ഭ അറയിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്. ജോര്‍ജ്ജ് ഫ്ലോയ്ഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അമേരിക്കയില്‍ വന്‍ പ്രക്ഷോഭം പൊട്ടിപുറപ്പെട്ടിരിക്കുന്നത്.

മെയ് 25ന് മിനിപോളിസില്‍ അമേരിക്കന്‍-ആഫ്രിക്കന്‍ വംശജനായ ജോര്‍ജ്ജ് ഫ്ലോയിഡ് പൊലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ടതാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെടാനുള്ള മുഖ്യ കാരണം.

നൂറുകണക്കിന് പ്രക്ഷോഭകര്‍ വൈറ്റ്ഹൗസിന് മുന്നിലെത്തിയതോടെയാണ് ട്രംപിനെ ബങ്കറിലേക്ക് മാറ്റിയത്. വെള്ളിയാഴ്ച രാത്രി പ്രക്ഷോഭകര്‍ വൈറ്റ്ഹൗസിന് മുന്നിലെത്തിയത് ട്രംപിനെയും സുരക്ഷാ സംഘത്തെയും അമ്പരപ്പിച്ചിരുന്നു. ഭാര്യ മലേനിയ ട്രംപ്, ബാരണ്‍ ട്രംപ് എന്നിവരെയും ട്രംപിനൊപ്പം അണ്ടര്‍ഗ്രൗണ്ടിലേക്ക് മാറ്റിയോ എന്നതില്‍ വ്യക്തതയില്ല.

പ്രതിഷേധം കനത്തതോടെ ഞായറാഴ്ച യുഎസിലെ 40 നഗരങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ 15 സ്റ്റേറ്റുകളില്‍ സുരക്ഷാഭടന്മാരെ സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ 2000 പൊലീസുകാരെക്കൂടി വിട്ടുനല്‍കുമെന്നും വൈറ്റ്ഹൗസ് അറിയിച്ചു. പ്രക്ഷോഭകര്‍ വൈറ്റ്ഹൗസിലെത്തിയാല്‍ വേട്ടപ്പട്ടികളെക്കൊണ്ടും ആയുധം കൊണ്ടും നേരിടുമെന്നും ട്രംപ് പറഞ്ഞത് വിവാദമായിരുന്നു.

Top