കോഴിക്കോട് എന്‍.ഐ.ടി കാമ്പസ് പ്ലേസ്മെന്റില്‍ വീണ്ടും റെക്കോഡിട്ടു.

കോഴിക്കോട്: കാമ്പസ് പ്ലേസ്മെന്റില്‍ എന്‍.ഐ.ടി.ക്ക് വീണ്ടും റെക്കോഡ് നേട്ടം. 2022 ബിരുദബാച്ചിലെ 1138 വിദ്യാര്‍ഥികള്‍ക്കാണ് കാമ്പസ് സെക്ഷനിൽ ജോലി വാഗ്ദാനം ലഭിച്ചത്. മുന്‍വര്‍ഷത്തില്‍ 714 വാഗ്ദാനമാണ് ലഭിച്ചിരുന്നത്. 12.1 ലക്ഷം രൂപയാണ് ശരാശരി വാര്‍ഷിക ശമ്പളം. കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് ശാഖയിലെ നാലു വിദ്യാര്‍ഥികള്‍ക്ക് ട്രേസബില്‍ എ.ഐ. എന്ന സ്ഥാപനം 67.6 ലക്ഷം രൂപ വാഗ്ദാനം ചെയ്തു.

ജൂലായില്‍ സമാപിച്ച പ്ലേസ്മെന്റ് കാമ്പയിനില്‍ ഇരുന്നൂറോളം സ്ഥാപനങ്ങള്‍ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് ജോലി വാഗ്ദാനം നല്‍കി. കാപ്‌ജെമിനി (47), സിസ്‌കൊ (17), ഡിലോയിറ്റ് (45), എച്ച്.സി.എല്‍. (23), ഇന്റല്‍ (13), എല്‍. ആന്‍ഡ് എ.എം.പി. (62), മഹീന്ദ്ര (31), ബെന്‍സ് (11), റിലയന്‍സ് (32), ഒറാക്കിള്‍ (48), ടാറ്റാ (66) തുടങ്ങിയ മുന്‍നിര കമ്പനികള്‍ മികച്ച റിക്രൂട്ടര്‍മാരില്‍ ഉള്‍പ്പെടുന്നു.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സോഫ്റ്റ് വെയര്‍, അനലിറ്റിക്‌സ് കമ്പനികളാണ്‌ കൂടുതല്‍ എത്തിയത്. ബി.ടെക്. വിദ്യാര്‍ഥികളില്‍ 96 ശതമാനം പേര്‍ക്കും ശരാശരി 12.6 ലക്ഷം രൂപ വാര്‍ഷിക ശമ്പളത്തില്‍ ജോലി വാഗ്ദാനം ലഭിച്ചു. മുന്‍ വര്‍ഷം ഇത് 87 ശതമാനം ആയിരുന്നു.

98 ശതമാനം പ്ലേസ്മെന്റും ശരാശരി 15 ലക്ഷം രൂപ വാര്‍ഷികശമ്പളവും നേടിയ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്ങിലെ വിദ്യാര്‍ഥികളും കൂടുതല്‍ റിക്രൂട്ടര്‍മാരെ ആകര്‍ഷിച്ചു. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനിയറിങ് (97), മെക്കാനിക്കല്‍ എന്‍ജിനിയറിങ് (98), പ്രൊഡക്ഷന്‍ എന്‍ജിനിയറിങ് (97), കെമിക്കല്‍ എന്‍ജിനിയറിങ് (87), സിവില്‍ എന്‍ജിനിയറിങ് (88) എന്നീബ്രാഞ്ചുകളിലെ വിദ്യാര്‍ഥികള്‍ക്കും നല്ല പ്ലേസ്മെന്റ് ഓഫറുകള്‍ ലഭിച്ചു.

Top