ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിനുശേഷം രണ്ട് വിക്കറ്റ് നഷ്ടം

ഹൈദരാബാദ്: ഹൈദരാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് നല്ല തുടക്കത്തിനുശേഷം രണ്ട് വിക്കറ്റ് നഷ്ടം. ഓപ്പണിംഗ് വിക്കറ്റില്‍ സാക്ക് ക്രോളി-ബെന്‍ ഡക്കറ്റ് സഖ്യം 55 റണ്‍സടിച്ച് മികച്ച തുടക്കം നല്‍കിയെങ്കിലും സ്പിന്നര്‍മാരായ അശ്വിനും ജഡേജയും പന്തെറിയാന്‍ എത്തിയതോടെ കളി മാറി. 12-ാം ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 55 റണ്‍സെന്ന നിലിയിലായിരുന്ന ഇംഗ്ലണ്ടിന് അഞ്ച് റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. 35 റണ്‍സെടുത്ത ബെന്‍ ഡക്കറ്റിന്റെയും ഒരു റണ്ണെടുത്ത ഒലി പോപ്പിന്റെയും 20 റണ്‍സെടുത്ത സാക്ക് ക്രോളിയുടെയും വിക്കറ്റുകളാണ് ആദ്യ മണിക്കൂറില്‍ തന്നെ ഇംഗ്ലണ്ടിന് നഷ്ടമായത്.

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. വ്യക്തിപരമായ കാരണങ്ങളാല്‍ ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് വിട്ടു നില്‍ക്കുന്ന വിരാട് കോലിക്ക് പകരം ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തിയത്. ഇംഗ്ലണ്ടിനെപ്പോലെ പ്ലേയിംഗ് ഇലവനില്‍ മൂന്ന് സ്പിന്നര്‍മാരുമായാണ് ഇന്ത്യയും ഇറങ്ങിയത്. രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജക്കുമൊപ്പം അക്‌സര്‍ പട്ടേലാണ് മൂന്നാം സ്പിന്നറായി ഇന്ത്യന്‍ ടീമിലെത്തിയത്.പേസര്‍മാര്‍ക്കെതിരെ ആദ്യ എട്ടോവറില്‍ 41 റണ്‍സെടുത്ത ഇംഗ്ലണ്ട് ബാസ് ബോള്‍ ശൈലിയിലാണ് കളി തുടങ്ങിയത്. മുഹമ്മസ് സിറാജ് നാലോവറില്‍ 28 റണ്‍സ് വഴങ്ങിയപ്പോള്‍ ബുമ്രക്കെതിരെ നാലോവറില്‍ 12 റണ്‍സെടുത്തു. പേസര്‍മാര്‍ക്കെതിരെ അനായാസം കളിച്ച ഇംഗ്ലണ്ട് ഓപ്പണര്‍മാരെ വീഴ്ത്താന്‍ ഒമ്പതാം ഓവറില്‍ സ്പിന്നര്‍മാരെ പന്തെറിയാന്‍ വിളിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തന്ത്രം ഒടുവില്‍ ഫലം കണ്ടു. തന്റെ രണ്ടാം ഓവറില്‍ തന്നെ തകര്‍ത്തടിച്ച ബെന്‍ ഡക്കറ്റിനെ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇത് നാലാം തവണയാണ് അശ്വിന്‍ ഡക്കറ്റിനെ മടക്കുന്നത്. പിന്നാലെ പോപ്പും ഒടുവില്‍ ഡക്കറ്റും മടങ്ങി.

ഡക്കറ്റിനെ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ പോപ്പിനെ ജഡേജ സ്ലിപ്പില്‍ രോഹിത് ശര്‍മയുടെ കൈകളിലെത്തിച്ചു. ഡക്കറ്റിനെ അശഅവിന്റെ പന്തില്‍ മിഡോഫില്‍ മുഹമ്മദ് സിറാജ് മനോഹരമായി കൈയിലൊതുക്കി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സെന്ന നിലയിലാണ്. മൂന്ന് റണ്ണുമായി ജോ റൂട്ടും 13 റണ്‍സോടെ ജോണി ബെയര്‍‌സ്റ്റോയും ക്രീസില്‍.

Top