കാത്തിരിപ്പിനൊടുവില്‍ പി.വി.സി. കാര്‍ഡെത്തി; മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അച്ചടി നിര്‍ത്തേണ്ടിവന്നു

രുമാസത്തെ കാത്തിരിപ്പിനൊടുവില്‍ പി.വി.സി. കാര്‍ഡെത്തി. നിര്‍ത്തിവെച്ച ഡ്രൈവിങ് ലൈസന്‍സ്, ആര്‍.സി. എന്നിവയുടെ അച്ചടി തുടങ്ങുകയും ചെയ്തു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അച്ചടി നിര്‍ത്തേണ്ടിവന്നു. കാരണം വേറൊന്നുമല്ല, നാല് ലക്ഷത്തോളം ലൈസന്‍സ്, ആര്‍.സി. അപേക്ഷകളാണ് അച്ചടിക്കേണ്ടത്. എന്നാല്‍ ഇതിന് ലഭിച്ചതാകട്ടെ 20,000 പി.വി.സി. കാര്‍ഡുകള്‍ മാത്രം.

പണം ഉടന്‍ തരാമെന്ന മോട്ടോര്‍ വാഹനവകുപ്പിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം ഒരു ക്വാട്ട അയച്ചതാണ് ഈ 20,000 കാര്‍ഡുകള്‍. ആര്‍.സി. ലൈസന്‍സ് എന്നിവയ്ക്ക് അപേക്ഷകരില്‍നിന്ന് പുതിയ കാര്‍ഡിനുള്ള 245 രൂപ മുന്‍കൂറായി ഈടാക്കുന്നുണ്ട്. എന്നാല്‍ ഈ പണം കമ്പനിക്ക് നല്‍കാത്തതാണ് പ്രതിസന്ധിക്ക് കാരണം.ആര്‍.സി.യും ലൈസന്‍സും കിട്ടാത്തതിനാല്‍ വാഹന ഉടമകള്‍ ഉള്‍പ്പെടെ തേവരയിലെ കേന്ദ്രീകൃത ലൈസന്‍സ് പ്രിന്റിങ് യൂണിറ്റിലും എറണാകുളം ആര്‍.ടി. ഓഫീസിലും കയറി ഇറങ്ങി ബഹളംവെയ്ക്കുകയാണ്.

ഉള്ളതുവെച്ച് പണി തുടങ്ങി, ഏറെ വൈകാതെ സാധനം തീര്‍ന്നു. പിന്നാലെ വീണ്ടും അച്ചടി മുടങ്ങി. ലൈസന്‍സും ആര്‍.സി.യും പി.വി.സി. കാര്‍ഡാക്കി നല്‍കുന്ന ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസ്  കമ്പനിക്ക് എട്ടുകോടിയോളം രൂപയാണ് മോട്ടോര്‍ വാഹനവകുപ്പ് നല്‍കാനുള്ളത്. കുടിശ്ശിക കൂടിയതോടെ എറണാകുളം തേവരയിലെ കേന്ദ്രീകൃത ലൈസന്‍സ് പ്രിന്റിങ് യൂണിറ്റിലേക്ക് കഴിഞ്ഞമാസം മുതല്‍ ഐ.ടി.ഐ. അച്ചടിസാമഗ്രികളുടെ വിതരണം നിര്‍ത്തി വെച്ചിരുന്നു.

Top