അമേരിക്കൻ സന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രിയും മന്ത്രിമാരും ക്യൂബയും സന്ദർശിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ക്യൂബയും സന്ദർശിക്കും. അമേരിക്കൻ സന്ദർശനത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി ക്യൂബയിലേക്കും പോവുക. യാത്രാനുമതിക്കായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിക്കും.

അടുത്തമാസമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും അമേരിക്കയും ക്യൂബയും സന്ദർശിക്കുന്നത്. ജൂൺ 8 മുതൽ 18 വരെയാണ് സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്. യുഎസിൽ ലോക കേരള സഭയുടെ റീജണൽ സമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. ലോകബാങ്കുമായി യുഎസിൽ ചർച്ച നടത്തും. സ്പീക്കറും ധനമന്ത്രിയും അടക്കം 11 അംഗങ്ങൾ സംഘത്തിലുള്ളത്. ക്യൂബയിലേക്കുള്ള യാത്രയില്‍ ആരോഗ്യമന്ത്രി മുഖ്യമന്ത്രിയെ അനുഗമിക്കും.

നേരത്തെ, കേന്ദ്രം അനുമതി നിഷേധിച്ചതോടെ യുഎഇ യാത്ര മുഖ്യമന്ത്രി ഉപേക്ഷിച്ചിരുന്നു. ഈ മാസം എട്ട് മുതൽ പത്ത് വരെ നടക്കുന്ന അബുദാബി ഇൻവെസ്റ്റ്മെന്റ് മീറ്റിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യമന്ത്രാലയത്തിൻറെ അനുമതി തേടിയത്. എന്നാല്‍, മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യം ഇല്ലെന്ന് വ്യക്തമാക്കിയാണ് അബുദാബി ഇൻവെസ്റ്റ്മെന്റ് മീറ്റിൽ പങ്കെടുക്കുന്നത് കേന്ദ്രം വിലക്കിയത്. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾക്ക് യുഎഇ നേരിട്ട് ക്ഷണം നല്‍കിയതും കേന്ദ്രത്തെ ചൊടിപ്പിച്ചു.

മന്ത്രി പിഎ മുഹമ്മദ് റിയാസിനും മീറ്റിൽ സംസാരിക്കാനുള്ള ക്ഷണം ഉണ്ടായിരുന്നു. വ്യവസായ മന്ത്രി, ചീഫ് സെക്രട്ടറി എന്നിവരെയും യുഎഇ സന്ദർശിക്കുന്ന സംഘത്തിൽ ഉൾപ്പെടുത്തിയിരുന്നു. അനുമതി തേടിയുള്ള ഫയൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ നേരിട്ടു പരിശോധിച്ചു. ഇതിന് ശേഷമാണ് മുഖ്യമന്ത്രിയോ മന്ത്രിമാരോ പങ്കെടുക്കേണ്ടതില്ല എന്ന നിലപാട് വിദേശകാര്യമന്താലയം കേരളത്തെ അറിയിച്ചത്.

Top