ഇന്റര്‍ മയാമി മത്സരത്തിനു പിന്നാലെ ഗ്രൗണ്ടില്‍ മെസിക്കുനേരെ കുപ്പിയേറ്

ലോസ് ആഞ്ചല്‍സ്: ഇന്റര്‍ മയാമി മത്സരത്തിനു പിന്നാലെ ഗ്രൗണ്ടില്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്കുനേരെ കുപ്പിയേറ്. ഇന്നലെ കാലിഫോര്‍ണിയയിലെ ബി.എം.ഒ സ്റ്റേഡിയത്തില്‍ ലോസ് ആഞ്ചല്‍സ് എഫ്.സിക്കെതിരെ നടന്ന മത്സരത്തിനുശേഷമായിരുന്നു സംഭവം നടന്നത്. തലനാരിഴയ്ക്കാണ് മെസി ആക്രമണത്തില്‍ നിന്നു രക്ഷപ്പെട്ടത്.

മത്സരത്തിനുശേഷം അല്‍പനേരം ഗ്രൗണ്ടില്‍ ചെലവഴിച്ച ശേഷമാണ് മെസി ഡ്രെസിങ് റൂമിലേക്കു മടങ്ങിയത്. അമേരിക്കന്‍ നടന്‍ ഓവന്‍ വില്‍സന്‍, ലോസ് ആഞ്ചല്‍സ് താരം ജിയോര്‍ജിയോ കെല്ലിനി ഉള്‍പ്പെടെ പ്രമുഖര്‍ താരത്തെ പരിചയപ്പെടാനും സംസാരിക്കാനും എത്തിയിരുന്നു. ഇതിനുശേഷം ഗ്രൗണ്ട് വിടുമ്പോഴായിരുന്നു ഗാലറിയില്‍നിന്ന് ഒരു ആരാധകന്‍ താരത്തെ ലക്ഷ്യമിട്ട് ബോട്ടില്‍ എറിഞ്ഞത്.

ഇന്റര്‍ മയാമിയിലെ മെസിയുടെ പ്രത്യേക അംഗരക്ഷകനായ യാസീന്‍ ചുയേകോ ഈ സമയത്ത് താരത്തിനൊപ്പമുണ്ടായിരുന്നു. ഇദ്ദേഹം പെട്ടെന്ന് ആള്‍ക്കൂട്ടത്തെ വകഞ്ഞുമാറ്റി മെസിയെ ഡ്രെസിങ് റൂമിലെത്തിച്ചു. നേരത്തെ, മത്സരത്തിനിടയിലും ഒരു ആരാധകന്‍ മെസിയെ തൊടാനായി ഗ്രൗണ്ടിലേക്ക് ഓടിയെത്തിയിരുന്നു. ഇത് അംഗരക്ഷകന്‍ ഇടപെട്ട് തടയുകയായിരുന്നു.

Top