അഭിമന്യു കേസിന് പിന്നാലെ പ്രധാനമന്ത്രിക്കെതിരായ വധഭീഷണി കേസിലെ രേഖകളും നഷ്ടമായി

ഭിമന്യു വധക്കേസിലെ രേഖകൾ നഷ്ടമായതിന് പിന്നാലെ എറണാകുളം സെഷൻസ് കോടതിയിൽ നിന്ന് കൂടുതൽ കേസ് രേഖകൾ നഷ്ടപ്പെട്ടു. പ്രധാനമന്ത്രിക്കെതിരായ വധഭീഷണി സംബന്ധിച്ച യുഎപിഎ കേസിൻ്റെ രേഖകളാണ് നഷ്ടമായത്. കേസിൽ തമിഴ്നാട് സ്വദേശികളായ അഞ്ച് പേരാണ് പ്രതികൾ. 2016ൽ രജിസ്റ്റർ ചെയ്ത കേസിന്റെ രേഖകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് രേഖകൾ നഷ്ടമായ വിവരം പുറത്തുവന്നത്.

നേരത്തെ മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യു കൊലക്കേസിലെ രേഖകളും കാണാതായിരുന്നു. എറണാകുളം സെൻട്രൽ പൊലീസ് എറണാകുളം സെഷൻസ് കോടതിയിൽ സമർപ്പിച്ച രേഖകളാണ് കാണാതായത്. കുറ്റപത്രം അടക്കമുള്ള സുപ്രധാന രേഖകളാണ് കോടതിയിൽ നിന്ന് നഷ്ടമായത്. കേസിൽ വിചാരണ തുടങ്ങാനിരിക്കെയായിരുന്നു രേഖകൾ കാണാതായത്. രേഖകൾ കാണാതായത് സംബന്ധിച്ച് സെഷൻസ് കോടതി ജഡ്ജി ഹൈക്കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ജഡ്ജി ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. രേഖകൾ കണ്ടെത്താൻ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു.

2018 ജൂലൈ രണ്ടിനാണ് അഭിമന്യു കൊല്ലപ്പെട്ടത്. എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായിരുന്നു അഭിമന്യു. ചുമരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്ഐ – ക്യാംപസ് ഫ്രണ്ട് തർക്കത്തെ തുടർന്നാണ് അഭിമന്യുവിന് കുത്തേറ്റത്. കോളേജിലെ പ്രവേശനോത്സവത്തിന് തലേന്നായിരുന്നു ആക്രമണം. 26 പ്രതികളും 125 സാക്ഷികളുമാണ് കേസിൽ ഉള്ളത്. സഹൽ ഹംസയാണ് അഭിമന്യുവിനെ കുത്തിയത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്രസർക്കാർ വിജ്ഞാപനത്തിൽ കാരണമായി രേഖപ്പെടുത്തിയ കുറ്റകൃത്യങ്ങളിൽ അഭിമന്യു കൊലക്കേസും ഉൾപ്പെടുത്തിയിരുന്നു.

Top