ആറുവര്‍ഷത്തിനുശേഷം കോലി ബൗളറായി;ഗ്യാലറി ആര്‍ത്തിരമ്പി

പുണെ: 2023 ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ മത്സരത്തില്‍ അപൂര്‍വമായ ഒരു സംഭവമരങ്ങേറി. വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലി മത്സരത്തില്‍ പന്തെറിഞ്ഞു. ആറുവര്‍ഷത്തിനുശേഷമാണ് കോലി ബൗളറായി മാറിയത്.

കോലി പന്തെടുത്തതോടെ ഗ്യാലറി ആര്‍ത്തിരമ്പി. ഏവരും കോലിയ്ക്ക് വമ്പന്‍ പിന്തുണയാണ് നല്‍കിയത്. ഓവറിലെ ശേഷിച്ച മൂന്ന് പന്തുകളും നന്നായി ചെയ്ത കോലി വെറും രണ്ട് റണ്‍സ് മാത്രമാണ് വഴങ്ങിയത്. ഹാര്‍ദിക്കിന്റെ മൂന്ന് പന്തുകളില്‍ നിന്ന് എട്ട് റണ്‍സ് പിറന്നിരുന്നു. കോലിയുടെ ബൗളിങ് ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഐ.സി.സി തന്നെ കോലി പന്തെറിയുന്ന വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. മത്സരത്തില്‍ ഇന്ത്യയ്ക്കെതിരേ ബംഗ്ലാദേശ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സാണ് നേടിയത്.

മത്സരത്തിന്റെ ഒന്‍പതാം ഓവറിലെ അവസാന മൂന്ന് പന്തുകളാണ് കോലി ചെയ്തത്. ഒന്‍പതാം ഓവര്‍ എറിയാനായി വന്ന ഹാര്‍ദിക് പാണ്ഡ്യയ്ക്ക് മൂന്നാം പന്തെറിയുന്നതിനിടെ പരിക്കേറ്റു. കാലിന് പരിക്കേറ്റ ഹാര്‍ദിക് വേദനകൊണ്ട് പുളഞ്ഞതോടെ താരം ഓവര്‍ പൂര്‍ത്തിയാക്കാതെ ഗ്രൗണ്ട് വിട്ടു. ഇതോടെ ഓവറിലെ ശേഷിക്കുന്ന പന്തുകള്‍ ഇന്ത്യയ്ക്ക് പൂര്‍ത്തിയാക്കേണ്ടിവന്നു. ഇതിനായി നായകന്‍ രോഹിത് ശര്‍മ വിളിച്ചത് കോലിയെയാണ്.

 

Top