എഫ്ഐആര്‍ കാണിച്ചതോടെ ഗവര്‍ണര്‍ പ്രതിഷേധം അവസാനിപ്പിച്ചു;17 പേര്‍ക്കെതിരെ കേസ്

കൊല്ലം: കരിങ്കൊടി കാണിച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതിന്റെ എഫ്ഐആര്‍ കാണിച്ചതോടെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതിഷേധം അവസാനിപ്പിച്ചത്. 17 പേര്‍ക്കെതിരെ കേസെടുത്തതിന്റെ എഫ്ഐആര്‍ പരിശോധിച്ച ശേഷമാണ് ഗവര്‍ണര്‍ രണ്ട് മണിക്കൂറോളം നീണ്ട ‘ഇരിപ്പുസമരം’ അവസാനിപ്പിച്ചത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

കരിങ്കൊടി പ്രതിഷേധത്തില്‍ പങ്കെടുത്ത മുഴുവന്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തതിന്റെ എഫ്ഐആര്‍ കൈയ്യില്‍ കിട്ടിയാല്‍ മാത്രമെ സംഭവസ്ഥലത്ത് നിന്നും പോകൂവെന്ന നിലപാടിലായിരുന്നു ഗവര്‍ണര്‍. 12 പേരെ അറസ്റ്റ് ചെയ്തതായുള്ള രേഖ പൊലീസ് ആരിഫ് മുഹമ്മദ് ഖാനെ കാണിച്ചതോടെ കൂടുതല്‍ പേര്‍ കരിങ്കൊടി പ്രതിഷേധത്തില്‍ പങ്കെടുത്തെന്നും എഫ്ഐആര്‍ തന്നെ കാണിച്ചാല്‍ മാത്രമെ ഇവിടെ നിന്നും എഴുനേല്‍ക്കുകയുള്ളൂവെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. അതിനിടെ ഗവര്‍ണര്‍ പൊലീസുകാരില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിയുകയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ ഓഫീസുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. അമിത് ഷായുടെ പ്രൈവറ്റ് സെക്രട്ടറിയുമായാണ് ഫോണില്‍ സംസാരിച്ചത്. സംഭവമെല്ലാം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചതായാണ് വിവരം.

‘സ്വാമി സദാനന്ദ ആശ്രമത്തില്‍ ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു. ഇവിടെ എത്തിയപ്പോള്‍ ചില ആളുകള്‍ എന്റെ കാര്‍ ആക്രമിച്ചു. നിശ്ചിത അകലം പാലിച്ച് കരിങ്കൊടി കാണിക്കുന്നതില്‍ പ്രശ്നമില്ലെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ചിലര്‍ കാറിന്റെ തൊട്ടടുത്ത് എത്തിയതോടെയാണ് ഞാന്‍ പുറത്തേക്ക് ഇറങ്ങിയത്. പൊലീസ് എഫ്ഐആര്‍ പ്രകാരം 17 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവിടെ എത്ര പൊലീസുകാര്‍ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയാണ് ഇതുവഴി കടന്നുപോകുന്നതെങ്കില്‍ കരിങ്കൊടിയേന്തിയ പ്രതിഷേധക്കാരെ കാര്‍ ആക്രമിക്കാന്‍ അനുവദിക്കുമോയെന്നാണ് എന്റെ ചോദ്യം. പൊലീസിനെ പഴിചാരുകയല്ല. മുഖ്യമന്ത്രിയാണ് നിയമലംഘനത്തിന് കൂട്ടുനില്‍ക്കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് സംരക്ഷണം ഒരുക്കാന്‍ പൊലീസിന് നിര്‍ദേശം കൊടുത്തത് മുഖ്യമന്ത്രിയാണ്. പ്രതിഷേധക്കാര്‍ പാര്‍ട്ടിയുടെ ദിവസവേതനക്കാരാണ്. 50 പ്രവര്‍ത്തകരാണ് ഇവിടെയുണ്ടായിരുന്നത്. ഞാന്‍ എത്തുന്നതിന് മുമ്പ് പൊലീസിന് പ്രതിഷേധക്കാരെ നീക്കാമായിരുന്നു. പക്ഷെ, മുഖ്യമന്ത്രിയുടെ നിര്‍ദേശം നിലനില്‍ക്കുന്നതിനാല്‍ പൊലീസുകാര്‍ അത് ചെയ്തില്ല. തിരുവനന്തപുരത്ത് വെച്ച് പ്രവര്‍ത്തകര്‍ എന്റെ കാര്‍ തകര്‍ത്തിരുന്നു.’ സംഭവത്തെക്കുറിച്ച് ഗവര്‍ണര്‍ വിശദീകരിച്ചു.

Top