സഞ്ജുവിന് പിന്നാലെ ഒരു മലയാളി താരം കൂടി രാജസ്ഥാനിലേക്ക്; കെ എം ആസിഫിനെ സ്വന്തമാക്കിയത് 30 ലക്ഷത്തിന്

കൊച്ചി: സഞ്ജുവിനൊപ്പം ഒരു മലയാളി താരം കൂടെ രാജസ്ഥാൻ ടീമിലെത്തി. ഐപിഎൽ മിനി താര ലേലത്തിൽ മലയാളി താരം കെ എം ആസിഫിനെയാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. 30 ലക്ഷം രൂപ മുടക്കിയാണ് മുമ്പ് സിഎസ്കെയിൽ കളിച്ച് പരിചയമുള്ള ആസിഫിനെ രാജസ്ഥാൻ ടീമിൽ എത്തിച്ചത്.

അതേസമയം, മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വിഷ്‌ണു വിനോദിനെ മുംബൈ ഇന്ത്യന്‍സാണ് സ്വന്തമാക്കിയത്. 20 ലക്ഷം അടിസ്ഥാന വിലയ്‌ക്കാണ് മുംബൈ താരത്തെ ടീമിലെത്തിച്ചത്. 2021ല്‍ ഇതേ തുകയ്‌ക്ക് വിഷ്‌ണുവിനെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയിരുന്നു. 2017ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്‌‌ക്വാഡിന്റെ ഭാഗമായിരുന്നു വിഷ്‌ണു. അറ്റാക്കിംഗ് മിഡില്‍ ഓര്‍ഡര്‍ ബാറ്ററായ വിഷ്‌ണുവിനെ ഡെത്ത് ഓവറുകളില്‍ ഫിനിഷറായും ഉപയോഗിക്കാം.

വിഷ്‌ണു വിനോദിനെയും ആസിഫിനെയും മാറ്റിനിര്‍ത്തിയാല്‍ കേരളത്തിന് നിരാശയുടെ വാര്‍ത്തയാണ് ലേലത്തിന്റെ ആദ്യ ഘട്ടത്തിലുള്ളത്. ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനായി മിന്നും ഫോമിലുള്ള രോഹന്‍ കുന്നുമ്മലിനെ ഐപിഎല്‍ താരലേലത്തിന്റെ തുടക്കത്തില്‍ ടീമുകളാരും സ്വന്തമാക്കിയിട്ടില്ല. ഇതിനിടെ ഐപിഎല്‍ താരലേലത്തില്‍ ആദ്യ ഘട്ടത്തില്‍ ടീമുകളൊന്നും സ്വന്തമാക്കാതിരുന്ന റൈലി റൂസ്സോയെ 4.60 കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് പാളയത്തിലെത്തിച്ചു.

രണ്ട് കോടി രൂപയായിരുന്നു താരത്തിന്‍റെ അടിസ്ഥാന വില. ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്ററായ റൂസ്സോ ഇന്‍ഡോറില്‍ ഇന്ത്യക്കെതിരെ 48 പന്തില്‍ സെഞ്ചുറി തികച്ചിരുന്നു. റൈലിക്കായി രാജസ്ഥാന്‍ റോയല്‍സ് അവസാന നിമിഷം വരെ മത്സരരംഗത്തുണ്ടായിരുന്നു. മുമ്പ് ഐപിഎല്ലില്‍ ആര്‍സിബിക്കായി കളിച്ചിട്ടുണ്ട്. ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ലിറ്റണ്‍ ദാസിനെ 50 ലക്ഷം രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി. ലങ്കയുടെ കുശാല്‍ മെന്‍ഡിസിനെ സ്വന്തമാക്കാന്‍ ആരുമുണ്ടായില്ല. വെസ്റ്റ് ഇന്‍ഡീസ് ബൗളര്‍ ആക്കീല്‍ ഹൊസീനെ സണ്‍റൈസേഴ്‌സ് അടിസ്ഥാന വിലയായ ഒരു കോടിക്ക് റാഞ്ചി.

Top