ആദിര്‍ രഞ്ജന്‍ ചൗധരിയെ കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു

ന്യൂഡല്‍ഹി:കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവായി ആദിര്‍ രഞ്ജന്‍ ചൗധരിയെ തെരഞ്ഞെടുത്തു. രാഹുല്‍ ഗാന്ധി കക്ഷി നേതൃസ്ഥാനം ഏറ്റെടുക്കാന്‍ വിമുഖത കാണിച്ചതോടെയാണ് ആദിറിനെ തിരഞ്ഞെടുത്തത്.

പശ്ചിമ ബംഗാളിലെ ബഹറാംപൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ആദിര്‍ രഞ്ജന്‍ പിസിസി മുന്‍ അധ്യക്ഷന്‍ കൂടിയാണ്. രണ്ടാം യുപിഎ സര്‍ക്കാരില്‍ റെയില്‍വെ സഹമന്ത്രിയായിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കടുത്ത വിമര്‍ശകനാണ് ആദിര്‍ രഞ്ജന്‍. 1999 മുതല്‍ തുടര്‍ച്ചയായി അഞ്ച് തവണ ബഹറാന്‍പൂര്‍ സീറ്റില്‍ നിന്ന് ജയിച്ചു. ബംഗാളില്‍ നിന്ന് രണ്ട് എംപിമാര്‍ മാത്രമാണ് കോണ്‍ഗ്രസിനുള്ളത്.

യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗമാണ് കക്ഷി നേതാവിനെ നിശ്ചയിച്ചത്. എ.കെ ആന്റണി, ഗുലാം നബി ആസാദ്, ജയ്റാം രമേശ്, ആനന്ദ് ശര്‍മ്മ, പി.ചിദംബരം, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ക്കൊപ്പം ആദിര്‍ രഞ്ജന്‍ ചൗധരിയും ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു.

ആദിറിനെ കൂടാതെ കൊടിക്കുന്നില്‍ സുരേഷ്, മനീഷ് തിവാരി, ശശി തരൂര്‍ എന്നിവരെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയിലും പാര്‍ലമെന്റിലും ആദിറിനുളള അനുഭവ സമ്പത്ത് കണക്കിലെടുത്താണ് അദ്ദേഹത്തെ കക്ഷി നേതാവായി തെരഞ്ഞെടുത്തത്.

Top