പത്മജയ്ക്കു പിന്നാലെ ഉമ്മൻചാണ്ടിയുടെ മകളെ ലക്ഷ്യമിട്ട് ബി.ജെ.പി നീക്കം , യാഥാർത്ഥ്യമായാൽ അത് വൻ സംഭവമാകും

രുണാകര പുത്രി പത്മജയ്ക്കു പിന്നാലെ മുന്‍ ഡി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷും. സ്പോര്‍ട് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് പത്മിനി തോമസും ഇപ്പോള്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരിക്കുകയാണ്. ഇവര്‍ക്കു പുറമെ 18 കോണ്‍ഗ്രസ് പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടിട്ടുണ്ട്. തിരുവനന്തപുരത്തെ ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയാണ് ഇവരെല്ലാം ബി.ജെ.പി അംഗത്വം സ്വീകരിച്ചിരിക്കുന്നത്. കൂടുതല്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ ഇനിയും ബി.ജെ.പിയിലേക്ക് വരുമെന്ന് നേതൃത്വം പറയുമ്പോള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അതൊരിക്കലും തള്ളിക്കളയാന്‍ കഴിയുകയില്ല. കോണ്‍ഗ്രസ്സ് വിട്ടുന്നവര്‍ക്ക് എന്തുകൊണ്ടാണ് ബി.ജെ.പി സ്വീകാര്യമാകുന്നത് എന്നതാണ് ആദ്യം മതേതര കേരളം ചിന്തിക്കേണ്ടത്. ബി.ജെ.പിയിലേക്ക് പോകാന്‍ അവസരം കിട്ടിയാല്‍ പോകുമെന്ന് പറഞ്ഞ കോണ്‍ഗ്രസ്സ് നേതാക്കള്‍ ഇപ്പോഴും കോണ്‍ഗ്രസ്സ് നേതൃത്വത്തിലുണ്ട്. ലോകസഭ തിരഞ്ഞെടുപ്പിന്റെ ഗതിനോക്കി നിലപാട് പ്രഖ്യാപിക്കാനാണ് അവരും കാത്തിരിക്കുന്നത്.ഉത്തരേന്ത്യയില്‍ വ്യാപകമായ പ്രതിഭാസമാണിപ്പോള്‍ കേരളത്തിലേക്കും വ്യാപിച്ചിരിക്കുന്നത്.

കേരളത്തിലെ കോണ്‍ഗ്രസ്സിന് അടിത്തറ സൃഷ്ടിച്ച രണ്ട് മുന്‍ മുഖ്യമന്ത്രിമാരാണ്. കരുണാകരനും ആന്റണിയും ഇവരുടെ മക്കളിലൂടെയാണ് കേരളത്തിലെ ഓപ്പറേഷന്‍ താമരയ്ക്ക് ബി.ജെ പി തുടക്കമിട്ടിരിക്കുന്നത്. അതിനു പിന്നാലെയാണ് കോണ്‍ഗ്രസ്സിന്റെ ചാനല്‍ മുഖംകൂടിയായ തമ്പാനൂര്‍ സതീഷ് ഉള്‍പ്പെടെയുള്ളവരും കോണ്‍ഗ്രസ്സില്‍ എത്തിയിരിക്കുന്നത്. ഇപ്പോള്‍ ലഭിക്കുന്ന വിവരം ശരിയാണെങ്കില്‍ ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെയും ബി.ജെ.പി ലക്ഷ്യമിട്ടിട്ടുണ്ട് എന്നതാണ്. ഇതേ കുറിച്ച് ഒരു ബി.ജെ.പി നേതാവിനോട് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി അച്ചു ഉമ്മന്‍ അനുകൂലമായി പ്രതികരിച്ചാല്‍ തീര്‍ച്ചയായും ബി.ജെ.പി അവര്‍ക്ക് വലിയ പരിഗണന നല്‍കും എന്നതു തന്നെയാണ്. ആന്റണിയുടെയും കരുണാകരന്റെയും മക്കള്‍ക്കു പിന്നാലെ ഉമ്മന്‍ചാണ്ടിയുടെ മകള്‍ കൂടി ബി.ജെ.പി പാളയത്തില്‍ എത്തിയാല്‍ അതിനേക്കാള്‍ വലിയ പ്രഹരം കോണ്‍ഗ്രസ്സിനു വേറെ ലഭിക്കാനുണ്ടാകില്ല.

പത്മജക്കെതിരായ പരാമര്‍ശം മുന്‍ നിര്‍ത്തി പാര്‍ട്ടി യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രംഗത്ത് വന്നവരുടെ ആത്യന്തികമായ ലക്ഷ്യം ബി.ജെ.പി പ്രവേശനമാണോ എന്ന ചോദ്യവും അന്തരീക്ഷത്തില്‍ ഇപ്പോള്‍ സജീവമാണ്. പഴയ ഐ ഗ്രൂപ്പ് നേതാക്കള്‍ ഉള്‍പ്പെടെയാണ് സംഘടിതമായി രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ തിരിഞ്ഞിരുന്നത്. ബി.ജെ.പിയെ സംബന്ധിച്ച് അവര്‍ പ്രധാനമായും കേരളത്തിലും ലക്ഷ്യമിടുന്നത് കോണ്‍ഗ്രസ്സ് നേതാക്കളെയാണ്. ലോകസഭ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ കൂടുതല്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ ബി.ജെ.പിയില്‍ എത്തുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. 2026-ല്‍ യു.ഡി.എഫിന് സംസ്ഥാന ഭരണം പിടിക്കാന്‍ കൂടി കഴിഞ്ഞില്ലങ്കില്‍ പിന്നെ യു.ഡി.എഫ് എന്ന സംവിധാനം തന്നെ ഇല്ലാതാകുമെന്ന വിലയിരുത്തലും ബി.ജെ.പി ദേശീയ നേതൃത്വത്തിനുണ്ട്.

ഇടതുപക്ഷത്തോട് പ്രത്യേകിച്ച് സി.പി.എമ്മിനോട്‌നേരിട്ട് ഏറ്റുമുട്ടുന്ന പ്രതിയോഗി എന്ന നിലയിലുള്ള ഒരു വളര്‍ച്ചയാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസ്സിനെ പിളര്‍ത്തി ഒരു വിഭാഗത്തെ ബി.ജെ.പിക്ക് ഒപ്പം കൂട്ടുകയാണ് അതിന് എളുപ്പ വഴിയെന്നാണ് ദേശീയ നേതൃത്വം കരുതുന്നത്. സി.പി.എമ്മില്‍ നിന്നോ മറ്റു ഇടതുപാര്‍ട്ടികളില്‍ നിന്നോ നേതാക്കളെ അടര്‍ത്തിയെടുക്കുക അത്ര എളുപ്പമല്ലന്ന് ഏറ്റവും നന്നായി അറിയാവുന്നതും ബി.ജെ.പി നേതാക്കള്‍ക്കു തന്നെയാണ്. കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യവും കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കുളള സംഘടനാ കരുത്തും പരിഗണിക്കുമ്പോള്‍ സി. പി.എം പുറത്താക്കിയ നേതാവിനെ ബി.ജെ.പി സ്വീകരിച്ചാല്‍ പോലും അത് ഒരിക്കലും ബി.ജെ.പിക്ക് നേട്ടമായി മാറുകയില്ല. കമ്യൂണിസ്റ്റു പാര്‍ട്ടികളുടെ കേഡര്‍ സെറ്റപ്പും പ്രത്യയശാസ്ത്ര നിലപാടുമെല്ലാം കാവി രാഷ്ട്രീയത്തിന്റെ സ്വപ്നങ്ങള്‍ക്ക് എതിരാണ്.

കേരളത്തില്‍ ഏറ്റവും അധികം ഹൈന്ദവര്‍ അണിനിരനിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി സി.പി.എമ്മാണ്. ഈ കോട്ട തകര്‍ക്കാതെ ബി.ജെ.പിക്ക് ഒരിക്കലും കേരളത്തില്‍ വളരാന്‍ കഴിയുകയില്ല. സി.പി.എമ്മിനെ ലക്ഷ്യമിട്ടിട്ട് ഒരു കാര്യവും ഇല്ലന്ന ബോധ്യത്തിലാണ് കോണ്‍ഗ്രസ്സിന് ലഭിക്കുന്ന ഹൈന്ദവ വോട്ടുകള്‍ ഹൈജാക്ക് ചെയ്യാന്‍ ബി.ജെ.പി ഇപ്പോള്‍ ശ്രമിക്കുന്നത്. നേതാക്കളില്‍ കേന്ദ്രീകൃതമായ പാര്‍ട്ടി ആയതിനാല്‍ ഏത് കോണ്‍ഗ്രസ്സ് നേതാവിനെ ലഭിച്ചാലും നേതാക്കളുടെ മക്കളെ ലഭിച്ചാലും ബി.ജെ.പിക്ക് അത് നേട്ടം തന്നെയാണ്. ഇത്തരം ഘട്ടത്തില്‍ ചോരാന്‍ പോകുന്നത് കോണ്‍ഗ്രസ്സിന്റെ വോട്ട് ബാങ്കാണ്.

2024-ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റിലെങ്കിലും വിജയിക്കാന്‍ കഴിഞ്ഞാല്‍ ബി.ജെ.പിക്കാണ് കാര്യങ്ങള്‍ എളുപ്പമാകുക. കോണ്‍ഗ്രസ്സിന്റെ സ്ഥാനം തട്ടിയെടുക്കാന്‍ അത്തരം ഒരു വിജയം ബി.ജെ.പിക്കും അനിവാര്യമാണ്. തൃശൂരില്‍ സുരേഷ് ഗോപിയോ തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറോ വിജയിക്കണമെന്നത് ബി.ജെ.പിയുടെ പരമ പ്രധാന ലക്ഷ്യമാണ്. ഈ രണ്ട് മണ്ഡലങ്ങളിലും കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം വോട്ടുകള്‍ ചോര്‍ത്താനാണ് ബി.ജെ.പി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പത്മജയെയും തമ്പാനൂര്‍ സതീഷിനെയും പാര്‍ട്ടിയില്‍ എത്തിച്ചതും അതിനു വേണ്ടിയാണ്. ഇതിനു പുറമെ വടകരയില്‍ ഷാഫി പറമ്പിലിനെ വിജയിപ്പിച്ച് പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കുക എന്നതും ബി.ജെ.പിയുടെ മറ്റൊരു അജണ്ടയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി രണ്ടാംസ്ഥാനത്ത് എത്തിയ പാലക്കാട് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പു നടന്നാല്‍ താമര വിരിയും എന്ന പ്രതീക്ഷയിലാണ് ഇത്തരമൊരു നീക്കം നടക്കുന്നത്.

അതേസമയം ബി.ജെ.പിയുടെ ഈ രഹസ്യ അജണ്ട തുറന്നു കാട്ടി തന്നെയാണ് ഇടതുപക്ഷവും വടകരയില്‍ പ്രചരണം നടത്തുന്നത്. 3859 വോട്ടുകളുടെ ചെറിയ ഭൂരിപക്ഷത്തിനു മാത്രം വിജയിച്ച പാലക്കാട് എം.എല്‍.എയെ എന്തിന് കോണ്‍ഗ്രസ്സ് വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കി എന്ന ചോദ്യമാണ് ഇടതുപക്ഷം ഉയര്‍ത്തുന്നത്. മട്ടന്നൂര്‍ എം.എല്‍.എ ആയ കെ.കെ ശൈലജ നേടിയ 60963 വോട്ടിന്റെ കൂറ്റന്‍ ഭൂരിപക്ഷം ഷാഫി പറമ്പിലിന്റെ ഭൂരിപക്ഷവുമായി താരതമ്യപ്പെടുത്തിയാണ് കോണ്‍ഗ്രസ്സിനെ ഇടതുപക്ഷം പ്രതിരോധത്തിലാക്കിയിരിക്കുന്നത്. അതായത് പാലക്കാട് ഒരു ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ ഒരിക്കലും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി ജയിക്കാന്‍ പോകുന്നില്ലന്നാണ് സി.പി.എം തുറന്നടിച്ചിരിക്കുന്നത്. ചുട്ട് പൊള്ളുന്ന വടകരയുടെ മണ്ണിനെ കൂടുതല്‍ ചുട്ടുപൊള്ളിക്കുന്ന പ്രചരണമാണിത്.പഴയ കോലീബി സഖ്യത്തിന്റെ പുതിയ വകഭേദമായി ഷാഫി പറമ്പിലിന്റെ മത്സരത്തെ ഇടതുപക്ഷം ചിത്രീകരിക്കുമ്പോള്‍ മറുപടി പറയാന്‍ കഴിയാതെ അന്തംവിട്ടിരിക്കുന്നതിപ്പോള്‍ മുസ്ലിംലീഗ് നേതൃത്വം കൂടിയാണ്. അതെന്തായാലും പറയാതെ വയ്യ

EXPRESS KERALA VIEW

Top