വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം പണവും സ്വര്‍ണവുമായി നവവധു മുങ്ങി

child-marriage

ലഖ്‌നൗ: വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം പണവും സ്വര്‍ണവുമായി നവവധു മുങ്ങി. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരിലാണ് സംഭവം. ക്ഷേത്രത്തിലെ വിവാഹചടങ്ങുകള്‍ കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയതിന് പിന്നാലെയാണ് വധുവിനെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പണവും സ്വര്‍ണവും ഉള്‍പ്പെടെ കൈക്കലാക്കിയാണ് വധു മുങ്ങിയതെന്ന് തിരിച്ചറിഞ്ഞത്.

ഷാജഹാന്‍പുരിലെ പൊവയാന്‍ സ്വദേശിയായ 34-കാരനാണ് ഫാറൂഖാബാദ് സ്വദേശിയായ യുവതിയെ വിവാഹം കഴിച്ചത്. ഏറെനാളായി വിവാഹം നടക്കാത്തതിനാല്‍ യുവാവിന്റെ സഹോദരഭാര്യ ഒരു ദരിദ്ര കുടുംബത്തില്‍ നിന്ന് വിവാഹം ചെയ്യാന്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ഇവരെ അറിയാവുന്ന രണ്ടു പേര്‍ ഫാറൂഖാബാദിലെ യുവതിയെ കുടുംബത്തിന് പരിചയപ്പെടുത്തി.

വിവാഹം നടത്താനുള്ള സാമ്പത്തികമില്ലാത്തതിനാല്‍ വരന്റെ കൈയില്‍ നിന്ന് മുപ്പതിനായിരം രൂപയും സ്വര്‍ണവുമെല്ലാം ഇവര്‍ വാങ്ങിയിരുന്നു. വെള്ളിയാഴ്ച ഫാറൂഖാബാദിലെ ഒരു ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹചടങ്ങുകള്‍ നടന്നത്. ഇതിനു ശേഷം ബന്ധുക്കളെന്ന് പരിചയപ്പെടുത്തിയ രണ്ടു പേര്‍ക്കൊപ്പം നവവധുവും വരന്റെ വീട്ടിലെത്തി.

എന്നാല്‍ മണിക്കൂറുകള്‍ക്കകം വധുവിനെ വീട്ടില്‍ നിന്ന് കാണാതാവുകയായിരുന്നു. വധുവിന്റെ ഒപ്പമെത്തിയ രണ്ടു പേരും മുങ്ങിയതായി കണ്ടെത്തിയതോടെയാണ് സംഭവം തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം, പരാതിയില്‍ അന്വേഷണം ആരംഭിച്ചെങ്കിലും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ പരിശോധിച്ചുവരികയാണ്. പരാതിക്കാരുടെ മൊഴിയെടുത്തിട്ടുണ്ട്. വധുവിനെയും മറ്റു രണ്ടു പേരെയും കണ്ടെത്താനുള്ള ശ്രമങ്ങളും തുടരുകയാണെന്നും പൊവയാന്‍ എസ്.എച്ച്.ഒ. രവികുമാര്‍ സിങ് പറഞ്ഞു.

 

Top