പിച്ച് അല്പം സ്ലോ ആണ്‌, ലോകകപ്പ് ഫൈനലില്‍ ടോസ് നിര്‍ണായകമല്ല; രോഹിത് ശര്‍മ

ലോകകപ്പ് ഫൈനലില്‍ ടോസ് നിര്‍ണായകമല്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. പിച്ച് പരിശോധിച്ചപ്പോല്‍ അല്പം സ്ലോ ആണെന്ന് മനസിലായി. അത് പരിഗണിച്ച് മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കണോ എന്ന് പിന്നീട് തീരുമാനിക്കുമെന്നും രോഹിത് ശര്‍മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ടോസ് നിര്‍ണായകമല്ല. പിച്ചില്‍ ചെറിയ രീതിയില്‍ പുല്ലുണ്ട്. സ്ലോ പിച്ചാണ്. മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കണോ എന്ന് പിന്നീട് തീരുമാനിക്കും. ഓസ്‌ട്രേലിയക്ക് ലോകകപ്പ് ഫൈനലിലുള്ള പരിചയം കാര്യമാക്കുന്നില്ല. ഏത് സാഹചര്യത്തിലും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ശ്രമം. തുടക്കത്തില്‍ കളിക്കാന്‍ കഴിയാതിരുന്നത് ഷമിക്ക് ബുദ്ധിമുട്ടായിരുന്നു. അവസരം ലഭിച്ചപ്പോള്‍ അദ്ദേഹം നല്ല പ്രകടനം നടത്തുന്നു. എന്നെ സംബന്ധിച്ച് 50 ഓവര്‍ ലോകകപ്പ് വിജയിക്കുക വലിയ കാര്യമാണ്. ഓസ്‌ട്രേലിയ ശക്തരാണ്. ബാറ്റര്‍മാരും ബൗളര്‍മാരും നല്ല പ്രകടനം നടത്തുന്നു. ബാലന്‍സ്ഡ് ആയ ടീമാണ് ഓസ്‌ട്രേലിയ. ഇന്ത്യന്‍ ടീം മികച്ച ആത്മവിശ്വാസത്തിലാണ്. താരങ്ങള്‍ ആവേശത്തിലാണ് എന്നും രോഹിത് പറഞ്ഞു. ലോകകപ്പിന് മുന്നോടിയായിട്ടുള്ള വാര്‍ത്ത്ാ സമ്മേളനത്തിലാണ് രേഹിത്ത് ശര്‍മ്മ പ്രതികരിച്ചത്.

നാളെയാണ് ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍. ടൂര്‍ണമെന്റില്‍ 10 മത്സരങ്ങള്‍ തുടരെ വിജയിച്ച് ആധികാരികമായി കലാശപ്പോരിലെത്തിയ ഇന്ത്യയും ആദ്യ രണ്ട് കളി പരാജയപ്പെട്ടപ്പോഴുണ്ടായ പരിഹാസങ്ങളെ കാറ്റില്‍ പറത്തി 8 തുടര്‍ ജയങ്ങളുമായി ഫൈനല്‍ പ്രവേശനം നേടിയ ഓസ്‌ട്രേലിയയും ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ഗ്രൗണ്ടായ അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നാളെ ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ കൊമ്പുകോര്‍ക്കും.

സ്പിന്നര്‍മാര്‍ക്കാണ് കൂടുതല്‍ പിന്തുണയെങ്കിലും രണ്ടാം ഇന്നിംഗ്‌സില്‍ പേസര്‍മാര്‍ക്കും പിച്ചില്‍ നിന്ന് ആനുകൂല്യം ലഭിക്കും. അതിനര്‍ത്ഥം ബാറ്റിംഗ് വളരെ ദുഷ്‌കരമാവുമെന്നല്ല. ലോകകപ്പില്‍ ഇതുവരെ ഇവിടെ നടന്ന നാല് മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത ടീം 300നു മുകളില്‍ സ്‌കോര്‍ നേടിയിട്ടില്ല. ഉയര്‍ന്ന സ്‌കോര്‍ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെതിരെ നേടിയ 286 റണ്‍സാണ്. നാലില്‍ മൂന്ന് കളിയിലും ആദ്യം ബാറ്റ് ചെയ്ത ടീം വിജയിച്ചപ്പോള്‍ ചേസ് ചെയ്ത് ജയിച്ചതും ഓസ്‌ട്രേലിയ തന്നെ. അഫ്ഗാനിസ്താനെതിരെ ഗ്ലെന്‍ മാക്‌സ്വലിന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു അത്. ലോകകപ്പില്‍ ഈ പിച്ചിലെ ശരാശരി സ്‌കോര്‍ 251 ആണ്. ആകെ നാല് മത്സരങ്ങളിലായി ആകെ 58 വിക്കറ്റുകള്‍ വീണപ്പോള്‍ പേസര്‍മാര്‍ നേടിയത് 35 വിക്കറ്റും സ്പിന്നര്‍മാര്‍ നേടിയത് 22 വിക്കറ്റും. സ്പിന്നര്‍മാര്‍ നേടിയ വിക്കറ്റുകളില്‍ 14ഉം ആദ്യ ഇന്നിംഗ്‌സിലാണ്.

Top