കൈക്കൂലിക്കേസില്‍ ഉദ്യോഗസ്ഥന്റെ അറസ്റ്റ്; ഇ.ഡി ഓഫീസില്‍ പരിശോധന നടത്തി തമിഴ്നാട് പോലീസ്

ചെന്നൈ: കൈക്കൂലി വാങ്ങിയ കേസില്‍ ഇ.ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിലായതിന് പിന്നാലെ മധുരയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസില്‍ പോലീസ് പരിശോധന.തമിഴ്നാട് ഡയറക്ടറേറ്റ് ഓഫ് വിജിലന്‍സ് ആന്‍ഡ് ആന്‍ഡി കറപ്ഷന്‍ (ഡി.വി.എ.സി) വിഭാഗത്തിന്റെ നേതൃത്വത്തിലാണ് മധുരയിലെ സബ് സോണല്‍ ഓഫീല്‍ പരിശോധന നടത്തിയത്. വെള്ളിയാഴ്ച രാത്രിവരെ പരിശോധന നീണ്ടു. ഡി.വി.എ.സി ഉദ്യോഗസ്ഥര്‍ എത്തുന്നതിനുമുമ്പുതന്നെ സി.ആര്‍.പി.എഫ് സംഘം ഇഡി ഓഫീസിനുമുന്നില്‍ നിലയുറപ്പിച്ചിരുന്നു.

മധുര സബ് സോണല്‍ ഓഫീലെ ഇഡി ഉദ്യോഗസ്ഥനായ അങ്കിത് തിവാരി 20 ലക്ഷം രൂപ കൈക്കുലി വാങ്ങിയ പണവുമായി വെള്ളിയാഴ്ചയാണ് പിടിയിലായത്. ദിണ്ടിക്കല്‍-മധുര ദേശീയപാതയില്‍ പോലീസും വിജിലന്‍സും ചേര്‍ന്ന് നടത്തിയ വാഹനപരിശോധന്ക്കിടെ കേന്ദ്ര സര്‍ക്കാര്‍ സ്റ്റിക്കര്‍ പതിച്ച മധ്യപ്രദേശ് രജിസ്‌ട്രേഷനുള്ള കാര്‍ പരിശോധിച്ചപ്പോഴാണ് പണം കണ്ടെടുത്തത്.

കാറിലുണ്ടായിരുന്ന ആളെ ചോദ്യംചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ മറുപടി നല്‍കി. പരിശോധനയില്‍ കണ്ടെത്തിയ തിരിച്ചറിയല്‍ കാര്‍ഡില്‍നിന്നാണ് ഇയാള്‍ ഇ.ഡി. ഉദ്യോഗസ്ഥനാണെന്ന് മനസ്സിലായത്. ദിണ്ടിക്കലിലെ ഒരു ഡോക്ടറില്‍നിന്ന് വാങ്ങിയ കൈക്കൂലിയാണ് 20 ലക്ഷം രൂപയെന്ന് ഇയാള്‍ സമ്മതിച്ചിരുന്നു. രേഖകളും മൊബൈല്‍ ഫോണും പരിശോധിച്ചതിനു പിന്നാലെയായിരുന്നു അറസ്റ്റ്. അഴിമതിനിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കേസുകള്‍ ഒതുക്കിത്തീര്‍ക്കാനായി ദിണ്ടിക്കല്‍ ജില്ലയില്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ വ്യവസായികളില്‍നിന്നുള്‍പ്പെടെ കൈക്കൂലി വാങ്ങുന്നതായി ഡി.വി.എ.സി.ക്ക് നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു. അങ്കിത് തിവാരിയും ഇയാളുടെ ഒപ്പമുള്ള ഇഡി ഉദ്യോഗസ്ഥരും സമാനരീതിയില്‍ കൈക്കൂലി വാങ്ങിയെന്നാണ് ഡി.വി.എ.സി അധികൃതര്‍ വ്യക്തമാക്കുന്നത്. മറ്റാരില്‍നിന്നെല്ലാം ഇത്തരത്തില്‍ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും അങ്കിത് തിവാരിയെ കൂടാതെ മറ്റ് ഏതെല്ലാം ഇഡി ഉദ്യോഗസ്ഥര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നും അന്വേഷിക്കുകയാണ് ഡി.വി.എ.സി.

Top