ലോക്‌സഭയില്‍ നിന്നും അയോഗ്യയാക്കിയതിന് പിന്നാലെ മഹുവ മൊയ്ത്രയ്ക്ക് വീടൊഴിയാന്‍ നോട്ടീസ്

ഡല്‍ഹി: ലോക്‌സഭയില്‍ നിന്നും അയോഗ്യയാക്കിയതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്ക് ഔദ്യോഗിക വസതി ഒഴിയാന്‍ നോട്ടീസ്. ഒരു മാസത്തിനുള്ളില്‍ വീട് ഒഴിയണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ചോദ്യം ചോദിക്കാന്‍ വ്യവസായിയില്‍ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തിന്മേലാണ്, മോദിക്കെതിരെ പാര്‍ലമെന്റിലെ ഉറച്ച ശബ്ദമായിരുന്ന മഹുവ മൊയ്ത്രയെ പുറത്താക്കിയത്.

അതേസമയം, ലോക്‌സഭയില്‍ നിന്നും അയോഗ്യയാക്കിയ പാര്‍ലമെന്റ് നടപടി ചോദ്യം ചെയ്ത് മഹുവ മൊയ്ത്ര സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. പുറത്താക്കാന്‍ പാര്‍ലമെന്റിന് അധികാരമില്ലെന്നും തന്റെ വാദം കേള്‍ക്കാതെ നടപടിയെടുത്തത് ഭരണഘടനാ ലംഘനമാണെന്നുമാണ് മഹുവ ചൂണ്ടിക്കാട്ടുന്നത്. മഹുവ മൊയ്ത്ര കുറ്റക്കാരിയെന്ന എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് ശരിവെച്ചായിരുന്നു അസാധാരണ നടപടി. പണം വാങ്ങിയെന്നതിന് ഒരു തെളിവ് പോലും ഇല്ലാതെയാണ് തന്നെ പുറത്താക്കുന്നതെന്ന് മഹുവ മൊയ്ത്ര അന്ന് തന്നെ പറഞ്ഞിരുന്നു.

എന്നാല്‍ എംപിമാരുടെ രഹസ്യ വിവരങ്ങള്‍ കൈമാറരുതെന്ന നിബന്ധന പാര്‍ലമെന്റിലുണ്ടെന്നും അത് മഹുവ മൊയ്ത്ര ലംഘിച്ചുവെന്നും ബിജെപി കുറ്റപ്പെടുത്തി. 2005ലെ കീഴ്വഴക്കാണ് പാര്‍ലമെന്റ് പിന്തുടരുന്നതെന്നായിരുന്നു സ്പീക്കറുടെ നിലപാട്. മഹുവയുടെ ലോക്‌സഭാംഗത്വം റദ്ദാക്കാനുള്ള അധികാരം പാര്‍ലമെന്റിന്റെ ലോക്‌സഭക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. വ്യവസായി ഹീര നന്ദാനിയെ വിളിച്ചുവരുത്തുക പോലും ചെയ്യാതെയാണ് നടപടി സ്വീകരിച്ചതെന്ന് പ്രതിപക്ഷം പറയുന്നു.

Top