ഡല്‍ഹിക്ക് പിന്നാലെ പശ്ചിമ ബംഗാളിലെ ‘ഇന്ത്യ’ സഖ്യത്തിലും ഭിന്നത; കോണ്‍ഗ്രസിനെ അതൃപ്തി അറിയിച്ച് മമത

ഡല്‍ഹി: പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ മുന്നണിയില്‍ തര്‍ക്കം. പശ്ചിമ ബംഗാളിലെ സഖ്യത്തിലാണ് നിലവില്‍ ഭിന്നതയുണ്ടായിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പില്‍ ഇടത്- കോണ്‍ഗ്രസ് സഖ്യം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിലാണ് തര്‍ക്കം. ഇന്ത്യ സഖ്യത്തിന്റെ മുംബൈയിലെ യോഗം നടക്കാനിരിക്കെയാണ് ഭിന്നത ഉടലെടുത്തത്. നേരത്തെ, ഡല്‍ഹിയില്‍ കോണ്‍ഗ്രസും എഎപിയും തമ്മിലും തര്‍ക്കമുണ്ടായിരുന്നു. ഇത് പരിഹരിച്ച് മുന്നോട്ട് പോവുന്നതിനിടയിലാണ് ബംഗാളിലും ഭിന്നതയുണ്ടാവുന്നത്.

സ്ഥാനാര്‍ത്ഥികളുമായി ബന്ധപ്പെട്ട വിഷയത്തിലെ അതൃപ്തി മമത ബാനര്‍ജി കോണ്‍ഗ്രസിനെ അറിയിച്ചതായാണ് വിവരം. നേരത്തെ, ഇന്ത്യ യോഗം ചേര്‍ന്നതിന് പിന്നാലെയാണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസും എഎപിയും തമ്മിലുള്ള പോര് പുറത്തുവന്നത്. ഡല്‍ഹിയിലെ ഏഴ് സീറ്റുകളിലും മത്സരിക്കുമെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വ്യക്തമാക്കിയാതായി അല്‍ക്ക ലാംബ പറഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്.

കോണ്‍ഗ്രസ് ലോക്‌സഭാ മുന്നൊരുക്ക ചര്‍ച്ചക്ക് പിന്നാലെയായിരുന്നു പ്രതികരണം. പിന്നാലെ ദില്ലിയിലെ ഏഴ് സീറ്റുകളിലും മത്സരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നുവെന്ന അഭ്യൂഹത്തോട് പ്രതികരിച്ച് ആംആദ്മി പാര്‍ട്ടി മന്ത്രി സൗരഭ് ഭരദ്വാജും രംഗത്തെത്തി. ഇത്തരം കാര്യങ്ങള്‍ പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയാണ് തീരുമാനിക്കുന്നതെന്ന് സൗരഭ് ഭരദ്വാജ് പറഞ്ഞു. പാര്‍ട്ടിയും ഇന്ത്യ മുന്നണിയും ചേര്‍ന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നാലെ എഐസിസിയും വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു.

അതേസമയം, അരവിന്ദ് കെജ്രിവാള്‍ മുംബൈ യോഗത്തില്‍ പങ്കെടുക്കും. അതേസമയം, രാഹുല്‍ഗാന്ധിയുടെ ലഡാക്ക് സന്ദര്‍ശനം തുടരുകയാണ്. ഇന്നലെ ലഡാക്കിലെ വിരമിച്ച സൈനീകരെ രാഹുല്‍ സന്ദര്‍ശിച്ചിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളുമായും കൂടിക്കാഴ്ച നടത്തുന്ന രാഹുല്‍ പാങ്‌ഗോഗ് തടാകത്തിലേക്ക് ബൈക്ക് യാത്രയും നടത്തിയിരുന്നു. ഓഗസ്റ്റ് 25 വരെ രാഹുല്‍ ലഡാക്കിലുണ്ടാകുമെന്നാണ് സൂചന. ലഡാക്കിലെ സന്ദര്‍ശനത്തിനിടെ ചൈനയുടെ അതിര്‍ത്തിയിലെ കടന്നുകയറ്റത്തെ കുറിച്ചും രാഹുല്‍ വിമര്‍ശിച്ചിരുന്നു.

Top