രക്തപ്പുഴ ഒഴുകുമെന്ന വിവാദപരാമര്‍ശം ; മമതാ ബാനര്‍ജിക്കെതിരെ പൊലീസ് കേസെടുത്തു

കൊല്‍ക്കത്ത: അസാമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പട്ടികയില്‍ നിന്ന് 40 ലക്ഷം പേര്‍ പുറത്തായതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിവാദപരാമര്‍ശം നടത്തിയ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ പൊലീസ് കേസെടുത്തു. അസാമിലെ ബി.ജെ.പിയുടെ മൂന്ന് യൂത്ത് വിംഗ് പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നാണ് മമതയ്ക്കെതിരെ കേസെടുത്തത്. ബിജെപി സര്‍ക്കാര്‍ ഇന്ത്യാക്കാരെ ഭിന്നിപ്പിച്ച് ഭരിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ രാജ്യത്ത് രക്തപ്പുഴ ഒഴുകുമെന്നും ജനകീയ പ്രക്ഷോഭമുണ്ടാകുമെന്നും ആയിരുന്നു മമതയുടെ ഭീഷണി.

ഡല്‍ഹിയില്‍ കാത്തോലിക് ബിഷപ്പുമാരുടെ യോഗത്തില്‍ സംസാരിക്കുമ്പോഴായിരുന്നു അവരുടെ വിവാദപരമാര്‍ശം. ബി.ജെ.പിക്ക് വേണ്ടി വോട്ട് ചെയ്ത നാല്‍പ്പത് ലക്ഷം പേരെ ഇന്ന് കേന്ദ്രസര്‍ക്കാര്‍ സ്വന്തം രാജ്യത്ത് അഭയാര്‍ത്ഥികളാക്കി മാറ്റിയിരിക്കുകയാണ്. ഉറപ്പായും ഇന്ത്യയില്‍ മാറ്റം വരണം. ഈ മാറ്റം 2019ലെ തിരഞ്ഞെടുപ്പില്‍ പ്രകടമാകണം. മുന്‍ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ ബന്ധുക്കളെപ്പോലും പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന കാര്യം തന്നെ അത്ഭുതപ്പെടുത്തിയെന്നും മമത പറഞ്ഞിരുന്നു.

Top