എത്രയും വേഗത്തില്‍ ബാഗ്ദാദ് വിടണം; പൗരന്മാരോട് അമേരിക്കന്‍ എംബസി

ബാഗ്ദാദ്: അമേരിക്കന്‍ പൗരന്മാരോട് എത്രയും വേഗത്തില്‍ ബാഗ്ദാദ് വിടണമെന്ന് ഇറാക്കിലെ അമേരിക്കന്‍ എംബസി. ഇറാക്കില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഇറാനില്‍ നിന്നുള്ള കമാന്‍ഡര്‍ കാസിം സുലൈമാനി അടക്കമുള്ളവര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് എംബസിയുടെ മുന്നറിയിപ്പ്.

2020 ജനുവരിയിലെ യാത്രാ നിര്‍ദേശം മാനിച്ച് ഇറാക്കിലുള്ള അമേരിക്കന്‍ പൗരന്മാര്‍ എത്രയും വേഗം രാജ്യം വിടണമെന്നാണ് നിര്‍ദേശം.യുഎസ് പൗരന്മാര്‍ സാധ്യമാണെങ്കില്‍ വിമാനമാര്‍ഗം യാത്ര തിരിക്കണമെന്നും അല്ലാത്തപക്ഷം കപ്പല്‍ മാര്‍ഗം മടങ്ങണമെന്നും എംബസി ആവശ്യപ്പെട്ടു.

കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ അമേരിക്കയ്ക്ക് തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ജാവേദ് സരീഫ് സറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് പൗരന്മാരോട് ഇറാക്കില്‍ നിന്ന് മടങ്ങണമെന്ന് എംബസി ആവശ്യപ്പെട്ടത്.

ഇറാഖിലെ ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് ഇറാന്‍ കമാന്‍ഡര്‍ കാസ്സെം സൊലേമാനി അടക്കം എട്ട് പേര്‍ കൊല്ലപ്പെട്ടത്. ഇവര്‍ വിമാനത്താവളത്തിലേക്ക് കാറില്‍ പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ രണ്ട് കാറുകള്‍ പൂര്‍ണമായും തകര്‍ന്നു. പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്സ് എന്നറിയപ്പെടുന്ന ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെ കഴിഞ്ഞ ദിവസം യുഎസ് വിരുദ്ധ പ്രക്ഷോഭകര്‍ ആക്രമണം നടത്തിയിരുന്നു. യുഎസ് സൈനികരുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടുകയും ചെയ്തു.ഇതിന് പിന്നില്‍ ഇറാനാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബാഗ്ദാദ് വിമാനത്താവളത്തിന് സമീപം അമേരിക്ക റോക്കറ്റ് ആക്രമണം നടത്തിയത്.അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സൊലേമാനിക്കെതിരായ ആക്രമണം നടത്തിയതെന്ന് വൈറ്റ് ഹൗസ് ട്വീറ്റ് ചെയ്തു.

Top