കടുത്ത പോരാട്ടത്തിനൊടുവില്‍ ന്യുസീലാന്‍ഡിനെ വീഴ്ത്തി ഓസ്‌ട്രേലിയ പരമ്പര വിജയം സ്വന്തമാക്കി

ക്രൈസ്റ്റ്ചര്‍ച്ച്: ടെസ്റ്റ് ക്രിക്കറ്റിന്റെ മറ്റൊരു ആവേശകരമായ മത്സരത്തിന് കൂടെ അവസാനമായി. കടുത്ത പോരാട്ടത്തിനൊടുവില്‍ ന്യുസീലാന്‍ഡിനെ വീഴ്ത്തി ഓസ്‌ട്രേലിയ പരമ്പര വിജയം സ്വന്തമാക്കി. 279 റണ്‍സിന്റെ വിജയലക്ഷ്യം മൂന്ന് വിക്കറ്റ് ബാക്കി നില്‍ക്കെയാണ് ഓസീസ് സംഘം മറികടന്നത്. പരമ്പരയിലെ രണ്ട് മത്സരങ്ങളും ഓസ്‌ട്രേലിയ വിജയിച്ചു.

മിച്ചല്‍ മാര്‍ഷ് 80 റണ്‍സെടുത്ത് പുറത്തായപ്പോള്‍ കിവീസ് വീണ്ടും വിജയം മണത്തു. പിന്നാലെ സ്റ്റാര്‍കിനെ പുറത്താക്കി സ്‌കോര്‍ ഏഴിന് 220 എന്നാക്കി. എങ്കിലും അലക്‌സ് ക്യാരിയുടെയും ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സിന്റെയും പോരാട്ടം കിവീസ് വിജയം തട്ടിയെടുത്തു. ക്യാരി 98 റണ്‍സുമായും കമ്മിന്‍സ് 32 റണ്‍സുമായും പുറത്താകാതെ നിന്നു. ന്യുസീലാന്‍ഡിനായി ബെന്‍ സിയേഴ്‌സ് നാല് വിക്കറ്റെടുത്തു.

നാലിന് 77 എന്ന സ്‌കോറില്‍ നിന്നാണ് നാലാം ദിനം ഓസ്‌ട്രേലിയ ബാറ്റിംഗ് തുടങ്ങിയത്. രാവിലെ തന്നെ ട്രാവിസ് ഹെഡ് പുറത്തായി. ഇതോടെ സ്‌കോര്‍ അഞ്ചിന് 80 എന്നായി. എങ്കിലും ആറാം വിക്കറ്റില്‍ മിച്ചല്‍ മാര്‍ഷും അലക്‌സ് ക്യാരിയും 140 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് ഓസ്‌ട്രേലിയന്‍ വിജയത്തില്‍ നിര്‍ണായകമായത്.

Top