വീണ്ടും പള്ളിയാക്കിയ ഹാഗിയ സോഫിയ മ്യൂസിയത്തില്‍ 86 വര്‍ഷത്തിന് ശേഷം പ്രാര്‍ത്ഥന നടത്തി

ഇസ്താംബുള്‍: 86 വര്‍ഷത്തിന് ശേഷം തുര്‍ക്കിയിലെ പ്രശസ്തമായ ഹാഗിയ സോഫിയയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന നടന്നു. തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് എര്‍ദോഗാനും ക്യാബിനറ്റ് മന്ത്രിമാരും പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. മ്യൂസിയമായിരുന്ന ഹാഗിയ സോഫിയ ഉന്നത കോടതി വിധിയെ തുടര്‍ന്ന് മുസ്ലിം പള്ളിയാക്കി തുര്‍ക്കി സര്‍ക്കാര്‍ മാറ്റുകയായിരുന്നു.

1500 വര്‍ഷം പഴക്കമുള്ള ഹാഗിയ സോഫിയ ആദ്യം കത്രീഡലായിരുന്നു. ഓട്ടോമന്‍ ഭരണകാലത്ത് 1453ല്‍ മുസ്ലിം പള്ളിയാക്കി മാറ്റി. എന്നാല്‍ 1934ല്‍ പള്ളി മ്യൂസിയമാക്കി മാറ്റി. പള്ളി മ്യൂസിയമാക്കി മാറ്റിയത് നിയമ വിരുദ്ധമായിട്ടാണെന്നാണ് കോടതി വിധിച്ചത്. തുടര്‍ന്ന് മ്യൂസിയത്തെ വീണ്ടും പള്ളിയാക്കി തുര്‍ക്കി സര്‍ക്കാര്‍ മാറ്റി.

ആദ്യ പ്രാര്‍ത്ഥനയില്‍ പ്രസിഡന്റും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുടമടക്കം നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. ഇസ്താംബുളിന്റെ മുഖമായ ഹാഗിയ സോഫിയ പള്ളിയാക്കി പരിവര്‍ത്തിപ്പിച്ചതില്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. മതത്തിലൂന്നിയ തീവ്ര ദേശീയതയാണ് എര്‍ദോഗാന്‍ പ്രയോഗിക്കുന്നതെന്ന് വിമര്‍ശകര്‍ ഉന്നയിച്ചു.

Top