മേഘാലയില്‍ അഫ്‌സ്പ നിയമം പിന്‍വലിച്ചു; അരുണാചലില്‍ നിയന്ത്രണമേര്‍പ്പെടുത്തി

afspa

ന്യൂഡല്‍ഹി: സൈന്യത്തിനു പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ(പ്രത്യേക സൈനികാധികാര നിയമം 1958) നിയമം മേഘാലയയില്‍ പിന്‍വലിച്ചു. അരുണാചലില്‍ ചില പ്രദേശങ്ങളില്‍ മാത്രമായി നിയമത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രണ്ടു സംസ്ഥാനങ്ങളിലെയും സുരക്ഷാസ്ഥിതിയില്‍ പുരോഗമനമുണ്ടായതിനെ തുടര്‍ന്നാണ് കരിനിയമം പിന്‍വലിക്കുന്നതെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ വാദം.

അരുണാചലില്‍ എട്ടു പൊലീസ് സ്റ്റേഷന്‍ പരിധിയിലേക്കാണ് അഫ്‌സ്പ നിയമം ചുരുക്കിയിട്ടുള്ളത്. നേരത്തെ, ഇത് 16 പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വ്യാപിച്ചിരുന്നു. ആസാമുമായും മ്യാന്‍മറുമായും അതിര്‍ത്തി പങ്കുവയ്ക്കുന്ന പ്രദേശങ്ങളിലാണ് അഫ്‌സ്പ നിലനിര്‍ത്തിയിട്ടുള്ളതെന്നാണു റിപ്പോര്‍ട്ടുകള്‍.

നാഗാലാന്‍ഡ്, മണിപ്പുര്‍, ജമ്മു കശ്മീര്‍ സംസ്ഥാനങ്ങളില്‍ പതിറ്റാണ്ടുകളായി അഫ്‌സ്പ നിയമം നിലനില്‍ക്കുകയാണ്. 2015-ല്‍ നാഗാ സായുധ സംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം അഫ്‌സ്പ പിന്‍വലിക്കാന്‍ ധാരണയായിരുന്നെങ്കിലും ഇത് ഇതേവരെ പ്രാബല്യത്തില്‍ വന്നിട്ടില്ല.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലും നിലനിന്നിരുന്ന പ്രത്യേക സൈനികാധികാര നിയമത്തിനെതിരേ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഏറെക്കാലമായി പോരാട്ടത്തിലാണ്. മണിപ്പൂരില്‍ ഈ നിയമത്തിനെതിരേ വര്‍ഷങ്ങള്‍ പോരാടിയ ഇറോം ശര്‍മിള ലോകശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി.

അഫ്സ്പ നിയമം നിലനില്‍ക്കുന്ന പ്രദേശങ്ങള്‍ ‘അസ്വസ്ഥ ബാധിത പ്രദേശങ്ങള്‍’ എന്ന് നിശ്ചയിക്കപ്പെട്ടതിനാല്‍ സൈന്യത്തിനു മുന്‍കൂര്‍ അനുമതിയില്ലാതെ ഇവിടെ പൗരന്‍മാരെ കസ്റ്റഡിയിലെടുക്കാനും അറസ്റ്റ് ചെയ്യാനും റെയ്ഡ് നടത്താനും സ്വയരക്ഷയ്ക്കായി സൈനികാക്രമണം നടത്താനും അനുമതി നല്‍കിയിരുന്നു.

അതായത് നിയമം ലംഘിക്കുന്നവര്‍ക്കോ അഞ്ചില്‍ കൂടുതല്‍ പേര്‍ സംഘം ചേര്‍ന്നാലോ ആയുധങ്ങള്‍ കൈവശം വെച്ചാലോ ബലപ്രയോഗത്തിനും വെടിവെക്കുന്നതിനും സായുധസേനയ്ക്ക് നിയമം അധികാരം നല്‍കുന്നു. ഇത്തരം നടപടികളില്‍ കരസേനാ ഓഫീസര്‍മാര്‍ക്ക് നിയമപരിരക്ഷയും വ്യവസ്ഥ ചെയ്തിട്ടുണ്ട്.എന്നാല്‍ നിയമത്തിന്റെ പിന്‍ബലത്തില്‍ സൈന്യം വന്‍തോതില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയെന്നും ആരോപണമുയര്‍ന്നിരുന്നു.

Top