ആഫ്രിക്കന്‍ പന്നിപ്പനി:വയനാട്ടില്‍ പന്നികളെ കൊന്നൊടുക്കുന്നു; ചുമതല സബ്‌കളക്ടർക്ക്

വയനാട്: കല്‍പ്പറ്റയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച പന്നികളെ ഇന്നു മുതല്‍ കൊന്നുതുടങ്ങും. ദക്ഷിണേന്ത്യയില്‍ ആദ്യമായി വയനാട്ടിലാണ് ആഫിക്കന്‍ പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നത്. മാനന്തവാടി സബ്കളക്ടര്‍ ആര്‍. ശ്രീലക്ഷ്മിക്കാണ് ഇതിന്റെ മേല്‍നോട്ട ചുമതല. പന്നികളെ കൊന്നൊടുക്കാന്‍ ഫാം ഉടമകള്‍ സമ്മതം നല്‍കിയതായി സബ്കളക്ടര്‍ വ്യക്തമാക്കി. നഷ്ടപരിഹാരത്തിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും സബ്കളക്ടര്‍ അറിയിച്ചു. കേന്ദ്ര-സ്ഥാന സര്‍ക്കാരുകളാണ് നഷ്ടപരിഹാരത്തുക നല്‍കുന്നത്.

വിദഗ്ധസംഘം പന്നിഫാം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. തവിഞ്ഞാലിലെ ഫാം ഉടമയുമായി സംസാരിച്ചതിനെ തുടര്‍ന്ന് ഉടമ ഇക്കാര്യത്തില്‍ പൂര്‍ണസഹകരണം അറിയിച്ചതായും കൊന്നൊടുക്കുന്ന പന്നികളുടെ തൂക്കത്തിനനുസരിച്ചുള്ള നഷ്ടപരിഹാരത്തുക കാലതാമസം കൂടാതെ വിതരണം ചെയ്യുമെന്നും സബ്കളക്ടര്‍ പ്രതികരിച്ചു. അടിയന്തരമായി നഷ്ടപരിഹാരത്തുക ലഭ്യമാക്കണമെന്ന് ഫാം ഉടമയുടെ ആവശ്യം സബ്കളക്ടര്‍ അംഗീകരിക്കുകയും സര്‍ക്കാരുമായി സംസാരിച്ച് നടപടിക്രമങ്ങള്‍ വേഗത്തിലാക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.

ദേശീയ പ്രോട്ടോക്കോള്‍ അനുസരിച്ചാണ് നടപടികള്‍ സ്വീകരിക്കുന്നതെന്ന് രോഗം സ്ഥിരീകരിച്ച പന്നികളുള്ള ഫാം ഉടമയെ സബ്കളക്ടര്‍ അറിയിച്ചു. മൃഗസംരക്ഷണവകുപ്പിന്റെ റാപ്പിഡ് റെസ്പോണ്‍സ് ടീമിനാണ് ഇതിന്റെ ചുമതല. പന്നികളുടെ രക്തം പുറത്തുവരാത്ത രീതിയില്‍ ഷോക്കേല്‍പിച്ചായിരിക്കും പന്നികളെ കൊല്ലുക. അതിനുശേഷം ഫാം പരിസരത്ത് തന്നെ മറവുചെയ്യാനാണ് തീരുമാനം. മാനന്തവാടി സബ്കളക്ടര്‍ക്കാണ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല. നിലവില്‍ രോഗം സ്ഥിരീകരിച്ച ഫാമിലെ പന്നികളെ മാത്രമാണ് കൊന്നൊടുക്കുന്നത്.

Top