ആഫ്രിക്കൻ രാജ്യമായ മാലിയിലാണ് അത്യപൂര്‍വ്വമായ ജനനം സംഭവിച്ചിരിക്കുന്നത്. മാലി സ്വദേശിനിയായ
25കാരിയാണ് അപൂര്‍വമായ സിസേറിയൻ ശസ്ത്രക്രിയയിലൂടെ ഒൻപതു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. സംഭവം വാര്‍ത്തയായതിനു പിന്നാലെ മാലി സ്വദേശിനി ഹലീമ സിസ്സേ അന്താരാഷ്ട്ര പ്രശസ്തി നേടി.
ഹലീമ ഗര്‍ഭിണിയായിരിക്കേ നടത്തിയ അള്‍ട്രാസൗണ്ട് സ്കാനിങിൽ ഉള്‍പ്പെടെ കണ്ടെത്തിയത് ഇവരുടെ വയറ്റിൽ ഏഴു കുഞ്ഞുങ്ങളുണ്ടെന്നായിരുന്നു. ഇതുതന്നെ അപൂര്‍വമായതിനാൽ അധികൃതര്‍ ഇടപെട്ട് യുവതിയെ വിമാനമാര്‍ഗം മൊറോക്കോയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവിടെ വെച്ചായിരുന്നു അപൂര്‍വമായ പ്രസവം.
അഞ്ച് പെൺകുഞ്ഞുങ്ങള്‍ക്കും നാലു ആൺകുഞ്ഞുങ്ങള്‍ക്കുമാണ് ഹലീമ ജന്മം നല്‍കിയതെന്നും കുഞ്ഞുങ്ങളെല്ലാം ആരോഗ്യവാന്മാരാണെന്നും മാലി ആരോഗ്യമന്ത്രി ഫാന്‍റ സിബി വാര്‍ത്താ ഏജൻസിയെ അറിയിച്ചു. യുവതിയ്ക്കൊപ്പമുള്ള ഡോക്ടര്‍മാര്‍ തനിക്ക് വിവരങ്ങള്‍ കൈമാറുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഏതാനും ആഴ്ചകള്‍ക്കു ശേഷം മാത്രമേ യുവതിയെയും കുഞ്ഞുങ്ങളെയും തിരിച്ചെത്തിക്കൂ എന്നും അദ്ദേഹം പറഞ്ഞു.