ഏകദിന ക്രിക്കറ്റില്‍ അട്ടിമറിക്കൊരുങ്ങി അഫ്ഗാനിസ്ഥാന്‍

വകാശവാദങ്ങളൊന്നുമില്ലാതെ എത്തി വമ്പന്മാരെ വിറപ്പിക്കുന്ന ടീം, അതാണ് അഫ്ഗാനിസ്ഥാന്‍. രണ്ട് ഏകദിന ലോകകപ്പുകളുടെ പരിചയസമ്പത്ത് മാത്രമാണ് അഫ്ഗാന്‍ നിരയ്ക്കുള്ളത്. തങ്ങള്‍ക്ക് അത്ര പരിചിതമല്ലാത്ത ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും വച്ച് നടന്ന 2015, 2019 ഏകദിന ലോകകപ്പുകളില്‍ 15 മത്സരങ്ങള്‍ കളിച്ചിട്ട് ഒരു ജയം മാത്രമാണ് ടീമിന് നേടാനായതെങ്കില്‍ ഇത്തവണ കാര്യങ്ങള്‍ മറിച്ചാകാനിടയുണ്ട്. കാരണം ഇന്ത്യന്‍ മൈതാനങ്ങള്‍ സുപരിചതമായ ഒരുപിടി താരങ്ങള്‍ അഫ്ഗാനിസ്ഥാന്‍ പടയിലുണ്ട്.

അഫ്ഗാനിസ്ഥാന്‍ ബൗളിങ് നിരയെ നയിക്കുന്ന റാഷിദ് ലോക അഞ്ചാം നമ്പര്‍ താരമെന്ന പരിവേഷത്തോടെയാണ് ലോകകപ്പിനെത്തുന്നത്. റാഷിദിന്റെ സ്പിന്‍ പങ്കാളിയായ മുജീബാണ് നിലവില്‍ നാലാം റാങ്കില്‍. മധ്യ ഓവറുകളില്‍ കളി നിയന്ത്രിക്കാനും വിക്കറ്റുകള്‍ പിഴുതെറിയാനുമുള്ള ഇരുവരുടേയും മികവ് ഇതിനോടകം തന്നെ ലോകക്രിക്കറ്റ് കണ്ടതാണ്. സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചുകളുടെ സഹായം കൂടിയാകുമ്പോള്‍ അഫ്ഗാന്‍ സ്പിന്‍ ദ്വയം കൂടുതല്‍ അപകടകാരികളാകുന്നു. ബാറ്റിങ് പറുദീസകളില്‍ പോലും റാഷിദിന്റെ പന്തുകളുടെ കൃത്യതയ്ക്ക് മുന്നില്‍ കീഴടങ്ങിയവരാണ് പല സൂപ്പര്‍ താരങ്ങളും. എന്നാല്‍ രണ്ടോ മൂന്നോ താരങ്ങളുടെ മികവുകൊണ്ട് മാത്രം ലോകകപ്പ് പോലൊരു വലിയ ടൂര്‍ണമെന്റില്‍ ഒരു ടീമിന് എത്രമാത്രം മുന്നോട്ട് പോകാനാകുമെന്ന ചോദ്യമാണ് അഫ്ഗാനിസ്ഥാന് മുന്നിലുള്ളത്. അതുകൊണ്ടായിരിക്കണം മൂന്ന് ഡിപ്പാര്‍ട്ട്‌മെന്റുകളേയും ഒരുപോലെ പരിഗണിച്ചുകൊണ്ടൊരു ടീമിനെ ലോകകപ്പിനയക്കാന്‍ അഫ്ഗാനിസ്ഥാന്‍ തീരുമാനിച്ചതും. നിര്‍ണായക ടൂര്‍ണമെന്റുകളില്‍ പല മത്സരങ്ങളിലും അവസാന നിമിഷം നിരാശയുടെ വശത്തേക്ക് വീണുപോയ ചരിത്രഭാരവും ഇത്തവണ അഫ്ഗാനിസ്ഥാന്റെ ചുമലിലുണ്ട്.

ഹഷ്മത്തുള്ള ഷഹിദി നയിക്കുന്ന ടീമിലെ ഇബ്രാഹിം സദ്രാന്‍, നജീബുള്ള സദ്രാന്‍, റഹ്‌മാനുള്ള ഗുര്‍ബാസ്, ഇക്രം അലിഖില്‍ എന്നിവരാണ് ബാറ്റര്‍മാര്‍. റഹ്‌മത്ത് ഷാ, അസ്മത്തുള്ള ഒമര്‍സായി, മുഹമ്മദ് നബി തുടങ്ങിയവരാണ് ഓള്‍ റൗണ്ടര്‍മാര്‍. റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്‌മാന്‍, നൂര്‍ അഹമ്മദ്, ഫസല്‍ റഹ്‌മാന്‍, ഫസല്‍ഹഖ് ഫറൂഖി, അബ്ദുള്‍ റഹ്‌മാന്‍, നവീന്‍ ഉള്‍ ഹഖ് എന്നിവരടങ്ങുന്നതാണ് ബോളിങ് നിര.

 

 

Top