സര്‍ക്കാറില്‍ നിന്നും മതിയായ പിന്തുണയില്ലെന്ന് പരാതി; ഇന്ത്യയിലെ അഫ്ഗാനിസ്താന്‍ എംബസി അടച്ചുപൂട്ടി

ഡല്‍ഹി: ഇന്ത്യയിലെ അഫ്ഗാനിസ്താന്‍ എംബസി അടച്ചുപൂട്ടി. ഇന്ത്യന്‍ സര്‍ക്കാറില്‍ നിന്നും മതിയായ പിന്തുണ ലഭിക്കാത്ത സാഹചര്യത്തിലാണ് എംബസിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഇന്ന് മുതല്‍ എംബസിയുടെ പ്രവര്‍ത്തനം അവസാനിക്കുമെന്ന് എംബസി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

അധികാരത്തിന്റെയും ജീവനക്കാരുടെയും പരിമിതി ഉണ്ടായിരുന്നെങ്കിലും അഫ്ഗാന്‍ പൗരന്മാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ സാധിച്ചു. സാധാരണ നിലയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള അനുകൂല നിലപാട് ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണെന്നും എംബസി വ്യക്തമാക്കി.

2021ല്‍ അഫ്ഗാനില്‍ താലിബാന്‍ ഭരണം പിടിച്ച ശേഷവും ഡല്‍ഹിയിലെ അഫ്ഗാന്‍ എംബസി പ്രവര്‍ത്തനം തുടരുകയായിരുന്നു. അഷ്‌റഫ് ഗനി സര്‍ക്കാര്‍ നിയമിച്ച ഫരീദ് മുംദ്‌സയുടെ നേതൃത്വത്തിലാണ് അഫ്ഗാന്‍ എംബസി പ്രവര്‍ത്തിച്ചിരുന്നത്.

Top