അഫ്ഗാനിസ്ഥാനില്‍ വ്യോമാക്രമണം; രണ്ടു താലിബാന്‍ കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ രണ്ടു താലിബാന്‍ കമാന്‍ഡര്‍ മരിച്ചു. സാബുള്‍ പ്രവിശ്യയിലെ ക്വലാറ്റ് നഗരത്തിന്റെ പ്രദേശങ്ങളിലാണ് സൈന്യം വ്യോമാക്രമണം നടത്തിയത്. യുഎസ് നേതൃത്വം നല്‍കുന്ന സൈന്യത്തിന്റെ വിമാനമാണ് ആക്രമണം നടത്തിയത്. മുല്ല ആസാദ്, മുല്ല സാന്‍ഗാരി എന്നീ രണ്ട് ഭീകരന്മാരെയാണ് വധിച്ചതെന്ന് സൈന്യം അറിയിച്ചു. ആക്രമണത്തില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഭീകരര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ ആക്രമണത്തെ കുറിച്ച് താലിബാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

മൂന്നു മാസത്തേക്കു വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന അഫ്ഗാന്‍ സര്‍ക്കാരിന്റെ ആവശ്യം കഴിഞ്ഞയാഴ്ച താലിബാന്‍ തള്ളിയിരുന്നു. ഈ യുദ്ധത്തില്‍ തങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതു തുടരുമെന്നും താലിബാന്റെ കമാന്‍ഡര്‍മാര്‍ റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞിരുന്നു. ഇതിനു തൊട്ടുപിന്നാലെ താലിബാന്‍ നടത്തിയ ഭീരാക്രമണത്തില്‍ നൂറുകണക്കിനുപേര്‍ കൊല്ലപ്പെട്ടിരുന്നു.

അതേസമയം, വടക്കുകിഴക്കന്‍ മാലിയില്‍ ഫ്രഞ്ച് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഐഎസ് നേതാവ് ഉള്‍പ്പെടെ മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു. മെനക എന്ന പ്രദേശത്ത് ബാര്‍കെയ്ന്‍ സേനയുടെ യൂണിറ്റുകളാണ് ഭീകരര്‍ക്കുനേരെ വ്യോമാക്രമണം നടത്തിയത്.

Top